ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രിക്ക് കൊറോണ പോസിറ്റീവായതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മറ്റ് അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. ബൗളിങ് കോച്ച് ഭരത് അരുൺ, ഫീൽഡിങ് കോച്ച് ആർ. ശ്രീധർ എന്നിവർക്കാണ് ആർടിപിസിആർ പരിശോധനയിൽ പോസിറ്റീവായത്. ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ രോഗബാധിതരായവരുടെ എണ്ണം മൂന്നായി.
ആർടിപിസിആർ പരിശോധനാഫലം രണ്ട് വണ നെഗറ്റീവായതിന് ശേഷമേ ടീമിൽ തിരികെ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ക്വാറന്റൈനിൽ ആയതിനാൽ സെപ്റ്റംബർ 10 മുതൽ 14 വരെ നടക്കുന്ന മാഞ്ചസ്റ്റർ ടെസ്റ്റിലും ഇവർക്ക് പങ്കെടുക്കാൻ കഴിയില്ല.
ഓവലിൽ ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിന മത്സരം ആരംഭിക്കുന്നതിന് വെറും 30 മിനിറ്റുകൾക്ക് മുമ്പാണ് മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചതായി ബിസിസിഐ അറിയിച്ചത്. തുടർന്ന് ഫിസിയോതെറാപിസ്റ്റ് നിതിൻ പട്ടേലിനെയും മറ്റ് കോച്ചുകളെയും മെഡിക്കൽ സംഘം നിരീക്ഷണത്തിലാക്കുകയായിരുന്നു.















