ന്യൂഡൽഹി: ശാരീരികമായ വൈകല്യങ്ങളോ അവശതയോ അവർക്കൊരു പ്രശ്നമേ ആയിരുന്നില്ല. രാജ്യത്തിനായി ഒരു മെഡൽ നേടണമെന്ന ഒറ്റലക്ഷ്യം മാത്രമാക്കി ട്രാക്കിലും ഫീൽഡിലും ഇൻഡോറിലും അവർ പൊരുതി. അവരുടെ നിശ്ചയ ദാർഢ്യത്തിനും മനക്കരുത്തിനും കീഴടക്കാൻ കഴിയാത്തതായി ഈ ലോകത്തിൽ ഒന്നുമില്ലെന്നവർ തെളിയിച്ചു. ടോക്കിയോയിൽ പരാലിമ്പിക്സിന് കൊടിയിറങ്ങിയപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ കൊയ്‌ത്ത് നടത്തിയിരിക്കുകയാണ് ഇന്ത്യൻ സംഘം.
19 മെഡലുകളാണ് ഇത്തവണത്തെ ഇന്ത്യ സ്വന്തമാക്കിയത്. അഞ്ച് സ്വർണ്ണവും എട്ട് വെള്ളിയും ആറ് വെങ്കലവും ആണ് രാജ്യത്തിന്റെ നേട്ടം. 54 അംഗങ്ങളുമായാണ് ഇന്ത്യയുടെ പരാലിമ്പിക്സ് സംഘം ജപ്പാനിലേക്ക് പറന്നത്. രാജ്യാന്തര കായിക മേളയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽവേട്ടക്കും ഇവിടം സാക്ഷിയായി.
ഇത്തവണ രണ്ട് താരങ്ങൾ ഇരട്ടമെഡൽ നേടി. ഷൂട്ടിംഗിൽ അവനി ലേഖറ സ്വർണവും വെങ്കലവും നേടിയപ്പോൾ സിങ് രാജ് അധാന വെള്ളിയും വെങ്കലവും സ്വന്തമാക്കി. 19 വയസ്സ് മാത്രം പ്രായമുള്ള ജയ്പൂരിന്റെ പുത്രിയായ അവനി തന്റെ ആദ്യ പരാലിമ്പിക്‌സിൽ തന്നെ സ്വർണവും വെങ്കലവും കഴുത്തിലണിഞ്ഞു. പരാലിമ്പിക്‌സിൽ രാജ്യത്തിനായി സ്വർണം നേടിയ ആദ്യ വനിതാ താരവുമാണ് അവനി.
പുരുഷൻമാരുടെ ബാഡ്മിന്റണിൽ പ്രമോദ് ഭഗത്ത്, കൃഷ്ണ നാഗർ, പുരുഷ ജാവലിൻ ത്രോയിൽ സുമിത് ആന്റിൽ, ഷൂട്ടിംഗ് 50 മീറ്റർ മിക്‌സഡിൽ മനീഷ് നർവാൾ എന്നിവർ സ്വർണ നേട്ടം കൊയ്തു. ഭാവനിബെൻ പട്ടേൽ, സിംഗ് രാജ് അധാന, യോഗേഷ് കതുനിയ, നിഷാദ് കുമാർ, മാരിയപ്പൻ തങ്കവേലു, പ്രവീൺ കുമാർ, സുഹാസ് യതിരാജ് എന്നിവർക്ക് വെള്ളിത്തിളക്കം. വെങ്കല മെഡൽ നേടിയവർ ഇവരാണ് അവനി ലേഖറ, ഹർവിന്ദർ സിങ്, ശരത്കുമാർ സുന്ദർ സിംഗ് ഗുർജാർ. 1968 – ലാണ് ഇന്ത്യ ആദ്യമായി പരാലിമ്പിക്സിൽ മത്സരിക്കുന്നത്.
2016 ലെ ബ്രസീൽ പരാലിമ്പിക്‌സിൽ മെഡൽ നേട്ടം 12 ൽ ഒതുങ്ങിയിരുന്നു. മാതൃരാജ്യത്തിന്റെ അഭിമാനമുയർത്തിയാണ് പാരാലിമ്പിക്‌സ് സംഘം ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്. മെഡൽ പട്ടികയിൽ 24-ാം സ്ഥാനമെന്ന നേട്ടവും രാജ്യത്തിനവർ സമ്മാനിച്ചു.
Comments