പട്ന: പ്രളയം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ക്ലാസുകൾ മുടക്കാതെ പഠനം തുടരുകയാണ് ബീഹാറിലെ ഒരു കൂട്ടം അദ്ധ്യാപകരും വിദ്യാർത്ഥികളും.സ്കൂൾ കെട്ടിടങ്ങൾ വെള്ളത്തിനടിയിലായ സ്ഥിതിയാണ് സംസ്ഥാനത്ത്.ക്ലാസുകൾ ഭൂരിഭാഗം ഇടങ്ങളിലും മുടങ്ങി. എന്നാൽ പ്രതിസന്ധികളെ തരണം ചെയ്ത് പഠനം സാധ്യമാക്കുകയാണ് ഇവർ. ബോട്ടുകൾ ക്ലാസ് മുറികളാക്കിയെടുത്താണ് ഇവർ പഠനം തുടരുന്നത്.ബീഹാറിലെ കതിഹാർ ജില്ലയിലെ മണിഹാരി പ്രദേശത്തെ സ്കൂൾ അദ്ധ്യാപകരാണ് ഈ ആശയത്തിന് പിന്നിൽ.
ശക്തമായ മഴയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്കൂളിൽ വരാൻ സാധിക്കാതെ വന്നതോടെയാണ് ബോട്ട് ക്ലാസ് മുറിയായത്. കൊറോണ മഹാമാരിയും ഇക്കൊല്ലം അദ്ധ്യയനത്തെ കാര്യമായി ബാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരു ദിവസം പോലും ക്ലാസുകൾ നഷ്ടമാക്കാൻ കഴിയാത്ത സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് ബദൽമാർഗത്തെക്കുറിച്ച് അദ്ധ്യാപകർ ചിന്തിച്ചത്. സ്ഥിരമായി ക്ലാസുകൾ ലഭിക്കാത്തതിനാൽപല വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ക്ലാസുകൾ തുടരാനുള്ള പോംവഴി എന്നോണം പരീക്ഷണാടിസ്ഥാനത്തിൽ ബോട്ടുകളിൽ ക്ലാസ് എടുക്കുന്നത് ആരംഭിച്ചു. പദ്ധതി വിജയകരമായതോടെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ഉണ്ടായതെന്ന് മണിഹാരിയിലെ അധ്യാപകർ പറഞ്ഞു. പ്രളയജലം താഴ്ന്ന് സ്കൂളുകളിൽ ക്ലാസുകൾ പുനരാംരംഭിക്കാനാവുന്നത് വരെ ഈ രീതി തുടരുമെന്ന് അദ്ധ്യാപകർ കൂട്ടിച്ചേർത്തു.ബോട്ടിലെ പഠനം ഏറെ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചതെന്ന് അദ്ധ്യാപകർ വ്യക്തമാക്കി.
ബീഹാറിൽ മാസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും മഴക്കെടുതി അതിരൂക്ഷമാണ്.
Comments