തൃശൂർ: കയ്യിൽ കിട്ടുന്നതെന്തുമാകട്ടെ.. തുണിയോ സഞ്ചിയോ കല്ലോ ആഭരണമോ എന്തും.. അതുകൊണ്ട് വലിയ ചിത്രങ്ങൾ ഒരുക്കുന്ന ജനപ്രിയ കലാകാരനാണ് മലയാളികൾക്ക് സുപരിചിതനായ ഡാവിഞ്ചി സുരേഷ്. മെഗാസ്റ്റാറിന്റെ പിറന്നാൾ ദിനം വന്നെത്തിയപ്പോഴും ഡാവിഞ്ചി പതിവ് തെറ്റിച്ചില്ല. ഇത്തവണ നൂറുക്കണക്കിന് മൊബൈലുകളാണ് പിറന്നാൾ ദിനത്തിൽ മഹാപ്രതിഭയുടെ മുഖമായി മാറിയത്.
20 അടി നീളത്തിൽ 600 മൊബൈലുകളും 6000 മൊബൈൽ ആക്‌സസറീസും ഉപയോഗിച്ച് തൃശൂരിലെ കെബീസ് ദർബാർ കൺവെൻഷൻ സെന്ററിലാണ് മമ്മൂക്കയുടെ അതിമനോഹരമായ ചിത്രം ഡാവിഞ്ചി തയ്യാറാക്കിയത്. വെള്ളിത്തിരയിൽ അഞ്ച് പതിറ്റാണ്ട് പിന്നിട്ട നടന വിസ്മയത്തിന് ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ ആരാധകനും മൊബൈൽ കടയുടെ ഉടമസ്ഥനുമായ അനസാണ് ഈ ഉദ്യമത്തിന് വഴിയൊരുക്കിയത്. അനസും കടയിലെ മറ്റ് ജീവനക്കാരും കൺവെൻഷൻ സെന്ററിലെ അധികൃതരും നൽകിയ പിന്തുണയോടെ ഇരുപതടി വലിപ്പത്തിൽ മൊബൈലുകൾ മമ്മൂട്ടിയുടെ മുഖമായി മാറിയെന്ന് ഡാവിഞ്ചി പറയുന്നു.
സ്മാർട്ട് ഫോണുകൾ, മൊബൈൽ ഫോണുകൾ, സ്‌ക്രീൻ ഗാഡ്, ബാക്ക് കവർ, ഇയർഫോൺ, പൗച്ചുകൾ തുടങ്ങി മൊബൈൽ ചാർജറുകൾ വരെ ഉപയോഗപ്പെടുത്തി പത്ത് മണിക്കൂർ സമയമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്.















