കൊച്ചി: ഇടപ്പള്ളിയിൽ ലൈസൻസ് ഇല്ലാതെ കൊറോണ പരിശോധന നടത്തിവന്ന സ്വകാര്യ ലാബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി അടച്ച് പൂട്ടി. കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്നോസ്റ്റിക് സെന്റർ എന്ന പേരിൽ നടത്തി വന്ന സ്ഥാപനമാണ് അനധികൃതമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ ലാബ് ഉടമയ്‌ക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുക്കുമെന്ന് ജില്ല കളക്ടർ ജാഫർ മാലിക് പറഞ്ഞു. സ്ഥാപനത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലാബ് കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പരിശോധന നടത്തുന്നതെന്ന പരാതി നേരത്തെ ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും എത്തിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ ലാബ് അധികൃതർ തയ്യാറായില്ല. മാത്രമല്ല മോശമായി പെരുമാറുകയും ചെയ്തു. ഇതോടെയാണ് ഇന്ന് രാവിലെ ജില്ല കളക്ടറുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
കൊറോണ പരിശോധന നടത്തുന്നതിന് ലൈസൻസോ ഐസിഎംആർ അപ്രൂവലോ ഈ ലാബിന് ഉണ്ടായിരുന്നില്ല. ഇവിടുത്തെ ജീവനക്കാർ ഒരേ പിപിഇ കിറ്റ് ധരിച്ചാണ് ഒന്നിലധികം ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്നത്. ആന്റിജൻ, ആർടിപിസിആർ പരിശോധനകളിൽ പോസിറ്റീവ് ആകുന്നവരുടെ വിവരം ജില്ല ഭരണകൂടത്തെ അറിയിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ഇത് ചെയ്യാത്തതിനാൽ ഇവിടെ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ വിവരം സർക്കാർ ഡേറ്റബേസിലേക്ക് എത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ എത്ര പേർ ഇവിടെ പോസിറ്റീവ് ആയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു വിധ കണക്കുകളും സർക്കാരിന് ലഭിച്ചിട്ടില്ല.
ലാബിന്റെ ഉടമയായ ഡോക്ടർ ഇവിടേക്ക് എത്തിയിട്ട് രണ്ട് മാസമായെന്നാണ് ലാബ് ജീവനക്കാർ പറയുന്നത്. ഒരു നഴ്‌സാണ് സ്ഥാപന നടത്തിപ്പിന് നേതൃത്വം നൽകിയിരുന്നത്. ഒരു വർഷത്തിലേറെയായി കൊറോണ പരിശോധന നടത്തുന്ന ഇവിടെ പോസിറ്റീവായവർ നിയന്ത്രണങ്ങൾ ഇല്ലാതിരുന്നതിനാൽ സമൂഹത്തിൽ ഇറങ്ങി നടന്നിട്ടുണ്ടാകാമെന്നും, ഇത് കൊറോണ വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ടാകാമെന്നും കളക്ടർ പറഞ്ഞു. ഇത്തരത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എല്ലാം കണ്ടെത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.















