വാഷിംഗ്ടൺ: സ്‌കൂളുകളിൽ ക്ലാസുകൾ പുന:രാരംഭിച്ചതോടെ കുട്ടികളിൽ കൊറോണവ്യാപനം രൂക്ഷമാകുന്നതായി കണക്കുകൾ.യുഎസ് ഹെൽത്ത് ആൻഡ് ഹ്യുമൺ സർവ്വീസസ് ഡിപ്പാർട്ടമെന്റിന്റെ ഏറ്റവും പുതിയ കണക്കുകളാണ് ആശങ്കയിലാക്കുന്ന വിവരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്.
ഹെൽത്ത് ഡിപ്പാർട്ടമെന്റിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം മാത്രം 2,396 കുട്ടികളെയാണ് കൊറോണബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൊറോണയുടെ ഡെൽറ്റ വകഭേദമാണ് കുട്ടികളിൽ പ്രധാനമായും വ്യാപിക്കുന്നത്. വാക്‌സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് ഡെൽറ്റ വകഭേദം പോലുള്ളവ സ്ഥിരീകരിക്കുന്നത് ഏറെ ആശങ്കയ്‌ക്ക് കാരണമാവുന്നു.
2020 ഓഗസ്റ്റ് മുതൽ 55,000 ൽ അധികം കുട്ടികളെ കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യുഎസ് സെന്റർ ഫോർ ഡിസീസ് ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.കുട്ടികളിൽ കോവിഡ് മരണ നിരക്ക് കുറവാണെങ്കിലും ക്രമാതീതമായി എണ്ണം വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ കുറഞ്ഞത് 520 കുട്ടികളെങ്കിലും കൊറോണ മൂലം മരിച്ചിട്ടുണ്ട്.
കൊറോണ വകഭേദങ്ങളായ ആൽഫ, ഡെൽറ്റ വകഭേദങ്ങൾ കുട്ടികളിൽ പടരുന്നത് ഉടൻ തന്നെ തടയേണ്ടതാണ്. കൊറോണ വ്യാപനം ക്രമാതീതമായി വർദ്ധിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെയും ഭാവിയേയും സങ്കീർണമായി ബാധിക്കുമെന്ന് അമേരിക്കൻ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌കൂളുകളിൽ ക്ലാസുകൾ ഇതിനോടകം തന്നെ പുന:രാരംഭിച്ചു കഴിഞ്ഞു.ക്ലാസുകൾ പുന:രാരംഭിച്ചത് മുതൽ നിരവധി കുട്ടികൾക്കാണ് കൊറോണ ബാധിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വാക്‌സിൻ സ്വീകരിക്കാത്ത പക്ഷം കുട്ടികൾക്ക് കൂടുതൽ സുരക്ഷ ഒരുക്കേണ്ടത് അനിവാര്യമാണ്. അദ്ധ്യാപകരും രക്ഷിതാക്കളും വാക്‌സിൻ സ്വീകരിച്ച് കുട്ടികൾക്ക് സംരക്ഷണ വലയം തീർക്കണമെന്ന് ആരോഗ്യപ്രവർത്തകർ അഭിപ്രായപ്പെട്ടു.
അതേസമയം അടുത്ത മാസം കേരളത്തിൽ കോളേജുകൾ തുറക്കാനിരിക്കെ പുറത്ത് വന്ന ഈ കണക്കുകൾ ഏറെ ആശങ്കയ്‌ക്ക് വഴിയൊരുക്കുന്നുണ്ട്.രാജ്യത്തെ പകുതിയിലേറെയും കൊറോണ രോഗ സ്ഥിരീകരണം കേരളത്തിലാണ്.സംസ്ഥാനത്ത് പകുതി വിദ്യാർത്ഥികൾക്ക് പോലും ഇതുവരെ വാക്‌സിൻ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തുറന്നതോടെ മുപ്പതിലധികം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൊറോണ ബാധിച്ചിരുന്നു.
Comments