മഹേന്ദ്ര സിങ് ധോണി വീണ്ടും ഇന്ത്യൻ ടീമിൽ. ദീർഘകാലം ഇന്ത്യയെ നയിച്ച ധോണി ഇത്തവണ റോൾ ഒന്ന് മാറ്റിപിടിച്ചിട്ടുണ്ട്. ടി 20 ലോകകപ്പിനുളള ഇന്ത്യൻ ടീമിന്റെ ഉപദേശകനായി ഈ മുൻ നായകനെയാണ് ബിസിസിഐ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സപ്പോർട്ട് സ്റ്റാഫെന്ന നിലയിൽ ധോണിയുടെ ആദ്യ ചുവടുവെയ്പ്പാണിത്. കഴിഞ്ഞ ദിവസം ടി 20 ലോകകപ്പിനുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് ലിസ്റ്റിലെ ധോണിയുടെ സാന്നിദ്ധ്യമായിരുന്നു. മുൻ ക്യാപ്റ്റനെ ഇങ്ങനെയൊരു സ്ഥാനത്ത് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. ട്വന്റി-20, ഏകദിന ലോകകപ്പുകൾ രാജ്യത്തിന് സമ്മാനിച്ച ധോണിയുടെ മഹേന്ദ്രജാലം ഇന്ത്യൻ ടീമിന് മുതൽക്കൂട്ട് ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ
മഹേന്ദ്ര സിങ് ധോണി എന്ന ഝാർഖണ്ഡുകാരൻ ആരാധകർക്ക് എന്നും വിസ്മയമാണ്. ക്രിക്കറ്റിൽ വലിയ പാരമ്പര്യം അവകാശപ്പൊടാനില്ലാത്ത റാഞ്ചിയിൽ നിന്നാണ് ഈ വിക്കറ്റ് കീപ്പറുടെ വരവ്. എക്കാലവും മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങിയ വൻനഗരങ്ങളിൽ നിന്നാണ് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾ അവതരിക്കാറുളളത്. എന്നാൽ ധോണിയുടെ കടന്നുവരവിൽ ചരിത്രം തന്നെ വഴി മാറി. കളിയിൽ ചുരുങ്ങിയ കാലം കൊണ്ട് അത്ഭുതങ്ങൾ തീർത്ത ധോണി വേഗത്തിൽ ആരാധകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ടി 20 ലോകകപ്പിൽ ഇന്ത്യയെ നയിച്ച ധോണി ടീമിന് കിരീടം നേടികൊടുത്തു. പിന്നീട് ഇന്ത്യയുടെ ഏകദിന ടീമിലും ടെസ്റ്റ് ടീമിലും നായക പദവി ധോണിയെ തേടിയെത്തി.
2011ൽ ഇന്ത്യയിൽ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചത് ധോണിയുടെ ക്യാപ്റ്റൻസിയുടെ പിൻബലത്തിലായിരുന്നു. മുബൈയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഫൈനലിൽ ബാറ്റിങ്ങിന്റെ തുടക്കത്തിൽ ഇന്ത്യയ്‌ക്ക് സച്ചിൻ ടെണ്ടുൽക്കറുടെയും വീരേന്ദ്ര സേവാഗിന്റെയും വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യ തോൽക്കുമെന്ന് ഭയപ്പെട്ട നിമിഷം. എന്നാൽ എല്ലാ ഉത്തരവാദിത്വങ്ങളും സ്വന്തം ചുമലിൽ ഏറ്റെടുത്ത് ധോണി ക്രീസിൽ എത്തിയതോടെ കളിയുടെ ഗതി തന്നെ മാറി. ഗ്യാലറിയിലേക്ക് സിക്‌സർ പറത്തി ടീമിനെ വിജയത്തിലേക്ക് നയിച്ച ധോണിയുടെ പ്രകടനം ഇന്ത്യൻ ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. ടീം ഏത് പ്രതിസന്ധിയിൽ നിൽക്കുമ്പോഴും വളരെ നിസാര ഭാവത്തോടെ നിൽക്കുന്ന ധോണിക്ക് കമേന്ററ്റർമാർ നൽകിയ മറ്റൊരു പേരാണ് ക്യാപ്റ്റൻ കൂൾ.
ക്രിക്കറ്റിൽ സ്ഥിരം കാണുന്ന പരമ്പരാഗതമായ ശൈലിയിലുളള ഷോട്ടുകളോട് ഈ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന് വലിയ താൽപര്യമുണ്ടായിരുന്നില്ല. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശാനായിരുന്നു ധോണിക്ക് താൽപര്യം. അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ഷോട്ടിന്റെ മനോഹാരിത ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്.
വിക്കറ്റിന്റെ പിന്നിലും ധോണിയുടെ പ്രകടനം മാസ്മരികമായിരുന്നു. ചടുല വേഗത്തിൽ സ്റ്റംപ് ചെയ്യുന്ന ധോണി കീപ്പ് ചെയ്യുബോൾ ക്രീസിൽ നിന്ന് കയറി അടിക്കാൻ ബാറ്റ്‌സ്മാൻമാർ ഭയപ്പെട്ടിരുന്നു. 2013ലെ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയ്‌ക്ക് നേടിതന്നത് ധോണിയുടെ നേതൃപാടവത്തിന്റെ മാറ്റ് കൂട്ടുന്നു. ടി 20, ഏകദിന ലോകകപ്പുകൾ, ചാമ്പ്യൻസ് ട്രോഫി എന്നിങ്ങനെ മൂന്ന് സുപ്രധാന ടൂർണ്ണമെന്റുകൾ നേടിയ ഏക ക്യാപ്റ്റൻ കൂടിയാണ് ധോണി. ദേശീയ ടീമിന്റെ ഉപദേശകനായി ധോണി എത്തുമ്പോൾ ബിസിസിഐയെ പോലെ ക്രിക്കറ്റ് പ്രേമികളും പ്രതീക്ഷയിലാണ്.














