ന്യൂയോർക്ക്: യു.എസ്.ഓപ്പൺ ടെന്നീസിൽ ചരിത്രം കുറിച്ച് ബ്രിട്ടീഷ് താരം. 62 വർഷത്തിന് ശേഷമാണ് ഒരു കൗമാര താരം യു.എസ്. ഓപ്പണിന്റെ ഫൈനലിൽ കളിക്കുന്നത്. ബ്രിട്ടന്റെ എമ്മാ റാഡുകാനുവാണ് മുതിർന്ന താരങ്ങളെ കടന്നെത്തിയത്. തുടക്കം മുതൽ ടൂർണ്ണമെന്റിൽ അട്ടിമറികളോടെയാണ് എമ്മ മുന്നേറിയത്.
17-ാം സീഡ് മരിയാ സക്കാരിയെ 6-1,6-4 എന്ന നിലയിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് എമ്മ സെമിയിൽ പരാജയപ്പെടുത്തിയത്. പതിനെട്ടുവയസ്സുകാരിയായ എമ്മ ആദ്യമായാണ് ഒരു സുപ്രധാന ടൂർണ്ണമെന്റിലെ അവസാന റൗണ്ടിലെത്തുന്നത്. കാനഡുടെ 19 വയസ്സുകാരി ലെയ്‌ലാ ഫെർണാണ്ടസാണ് എതിരാളി.
ടൂർണ്ണമെന്റിൽ സാംഗ് ഷുവായി, സോറിബസ് ടോർമോ, ഷെൽബി റോജേഴ്‌സ്, ബെനെസിച്ച് എന്നിവരെ തോൽപ്പിച്ചാണ് എമ്മ മരിയ സക്കാരിയോട് സെമിയിൽ പോരാടി വിജയിച്ചത്.
ഇരുപത്തി ഒന്ന് വർഷത്തിന് ശേഷം രണ്ട് കൗമാരക്കാർ ഏറ്റുമുട്ടുന്ന ഫൈനലെന്ന പ്രത്യേകതയും ഇത്തവണ യു.എസ്.ഓപ്പണിനെ വ്യത്യസ്തമാക്കുന്നു. യു.എസ് ഓപ്പൺ 1999ലെ ഫൈനലിൽ അന്നത്തെ കൗമാരക്കാരായിരുന്നു ആകർഷണം. സെറീന വില്യംസും മാർട്ടീന ഹിഞ്ചിസും ഏറ്റുമുട്ടിയതാണ് ഇതിന് മുന്നേയുള്ള ഏക കൗമാരക്കാരുടെ ഫൈനൽ പോരാട്ടം.
Comments