ലക്നൗ: ഉത്തർ പ്രദേശിൽ അഞ്ചാം നൂറ്റാണ്ടിൽ സ്ഥിതി ചെയ്തു എന്ന് കരുതപ്പെടുന്ന പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ഇറ്റയിലെ ബിൽസാർ ഗ്രാമത്തിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. പുരാവസ്തു ഗവേഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ക്ഷേത്രാവശിഷ്ടങ്ങൾ ലഭിച്ചത്.
കഴിഞ്ഞ മാസം സംഘലിപിയിൽ കൊത്തിവെച്ച ക്ഷേത്രത്തിന്റെ പടിക്കെട്ടുകൾ പുരാവസ്തു വകുപ്പ് കണ്ടെത്തിയിരുന്നു. അഞ്ചാം നൂറ്റാണ്ടിൽ ഭാരതത്തിന്റെ വടക്ക് മദ്ധ്യമേഖലകൾ ഭരിച്ചിരുന്ന ഗുപ്തരാജവംശത്തിലെ കുമാരഗുപ്ത ഒന്നാമന്റെ ശ്രീ മഹേന്ദ്രാദിത്യ രൂപമാണ് ഇപ്പോൾ കണ്ടെത്തിയതെന്നാണ് പുരാവസ്തു വകുപ്പ് ഉറപ്പിക്കുന്നത്.
1928 മുതൽ ഗുപ്ത യുഗത്തിന്റെ പ്രധാന അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പുരാവസ്തു വകുപ്പ് ബിൽസാർ ഗ്രാമം സംരക്ഷിച്ചുവരികയായിരുന്നു. മനുഷ്യന്റെ രൂപം കൊത്തിവെച്ച് അലങ്കരിച്ച രണ്ട് സ്തംഭങ്ങൾ ഇതിനു മുൻപ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഈ ഗ്രാമം കേന്ദ്രീകരിച്ച് പുരാവസ്തുക്കൾക്കായി ഒരു തിരച്ചിൽ പരമ്പര ആരംഭിച്ചിരുന്നു.
ഇതുവരെ കണ്ടെത്തിയ ഘടനാപരമായ ക്ഷേത്രങ്ങളിൽ മൂന്നാമത്തെയാണ് ഇറ്റയിലെ ഈ ക്ഷേത്രം. തുടർന്നുള്ള തിരച്ചിലുകളിൽ ഇത്തരത്തിലുള്ള നിരവധി ക്ഷേത്രാവശിഷ്ടങ്ങൾ ലഭിക്കുമെന്നാണ് പുരാവസ്തു വകുപ്പ് കണക്കുകൂട്ടുന്നത്.
ബുദ്ധർ, ബ്രാഹ്മണർ, ജൈന മതസ്ഥർ എന്നിവർക്ക് വേണ്ടി രചനാ ശിൽപ്പങ്ങളോടുകൂടിയ ക്ഷേത്രങ്ങൾ ഗുപ്തന്മാർ പണിതിരുന്നു. കല്ലുകൾ കൊത്തിവെച്ചാണ് ക്ഷേത്ര നിർമ്മാണം.
കണ്ടെത്തിയ വസ്തുക്കൾ സന്ദർശകർക്കായി പ്രദർശിപ്പിക്കും എന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments