ഹൈദരാബാദ്: തെലങ്കാനയിൽ മരുന്ന് വിതരണത്തിനായി ഡ്രോണുകൾ. രാജ്യത്തെ ആദ്യ ‘മെഡിസിൻ ഫ്രം ദി സ്‌കൈ’ പദ്ധതി ഉദ്ഘാടനം ചെയ്ത് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഡ്രോണുകൾ ഉപയോഗിച്ച് സംസ്ഥാനത്തെ വിദൂര പ്രദേശങ്ങളിലേക്ക് വാക്‌സിനുകളും മറ്റ് അവശ്യ ഉൽപ്പന്നങ്ങളും എത്തിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
തെലങ്കാനയിലെ 16 ഗ്രീൻ സോണുകളിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. കേന്ദ്ര ഐടി മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്ന് പദ്ധതിയുടെ പ്രവർത്തനമികവ് വിലയിരുത്തും. തുടർന്ന് ദേശീയ തലത്തിൽ ‘മെഡിസിൻ ഫ്രം ദി സ്‌കൈ’ നടപ്പിലാക്കുമെന്ന് സിന്ധ്യ പറഞ്ഞു.
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഡ്രോൺ നയത്തിലൂടെ ഗ്രീൻ സോണുകളിൽ ഡ്രോണുകൾ പറത്താൻ നിയന്ത്രണങ്ങൾ ഇല്ലാതായി. ഇത് പദ്ധതിയുടെ നടത്തിപ്പിന് ഉപകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനാതിർത്തികളിലും ഡ്രോണുകൾ ഉപയോഗിച്ചുള്ള സേവനങ്ങൾ ആരംഭിക്കും. ഇതിനായി വിവിധ സംസ്ഥാനങ്ങളുടെ സഹായത്തോടെ മാർഗരേഖ തയ്യാറാക്കും. ലോക സാമ്പത്തിക ഫോറം, നീതി ആയോഗ്, അപ്പോളോ ഹോസ്പിറ്റലുകളുടെ ഹെൽത്ത് നെറ്റ് ഗ്ലോബൽ എന്നിവയുടെ പങ്കാളിത്തത്തോടെയുള്ള സംരംഭമാണ് മെഡിസിൻ ഫ്രം ദി സ്‌കൈ പദ്ധതി.
ബിയോണ്ട് വിഷ്വൽ ലൈൻ ഓഫ് സൈറ്റ് (ബിവിഎൽഒഎസ്) ഡ്രോണുകൾ ഉപയോഗിച്ചാണ് ‘മെഡിസിൻ ഫ്രം ദി സ്‌കൈ’ പദ്ധതി ആരംഭിച്ചത്. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് ഡ്രോണുകൾ ഉപയോഗിച്ച് വാക്‌സിൻ വിതരണം ചെയ്യുന്നതിനായി പരീക്ഷണം നടത്തിയത്. 9-10 കിലോമീറ്റർ ചുറ്റളവിൽ ഈ ഡ്രോണുകൾക്ക് പ്രവർത്തിക്കുവാൻ സാധിക്കും.
Comments