മലപ്പുറം: ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹരിതയുടെ മുൻ ഭാരവാഹികൾ. അഭിമാനവും അസ്ഥിത്വവുമാണ് വലുതെന്ന് ഹരിത മുൻ ഭാരവാഹികൾ. പരാതി നൽകിയത് അധിക്ഷേപങ്ങൾക്ക് വിധേയരാകേണ്ടി വന്നതിനാൽ. പരാതി മെയിലിൽ തന്നെ അയച്ച് നേതൃത്വത്തെ അറിയിച്ചതാണ്. കുഞ്ഞാലിക്കുട്ടിക്ക് അടക്കം പരാതി നൽകിയിരുന്നു. നേതാക്കളെ നേരിട്ട് സന്ദർശിച്ചും പരാതി അറിയിച്ചിരുന്നു. അടിയന്തര വിഷയമായി പരിഗണിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളെ കേൾക്കാൻ തയ്യാറാകാണമെന്ന് പലതവണ അഭ്യർത്ഥിച്ചു. ഞങ്ങൾ നേരിട്ട അവഹേളനങ്ങളെ കുറിച്ച് മുസ്ലിം ലീഗിനെ കൃത്യമായി അറിയിച്ചതാണ്. പാർട്ടിക്ക് നൽകിയത് അൻപത് പേജുള്ള പരാതിയാണ്. പാർട്ടിക്ക് പരാതി നൽകി അൻപത് ദിവസങ്ങൾക്ക് ശേഷമാണ് വനിത കമ്മീഷനെ സമീപിക്കുന്നത്.
പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, പിഎംഎ സലാം, സാദിക്കലി ശിഹാബ് തങ്ങൾ എന്നിവരെ നേരിട്ട് ഫോൺ വിളിച്ച് പരാതി അറിയിച്ചതാണ്. വനിതാ കമ്മീഷന് പരാതി നൽകിയത് വലിയ കുറ്റമായി പറഞ്ഞു. ചാനലിൽ പോയി പ്രശ്‌നം പരിഹരിച്ചോളാൻ പറഞ്ഞു. പരാതി ഉൾക്കൊള്ളാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല. പിഎംഎ സലാമിന്റെ പ്രതികരണം വേദനിപ്പിച്ചുവെന്നും ഇവർ ആരോപിച്ചു. സലാം അസത്യങ്ങൾ പ്രചരിപ്പിക്കുകയാണ്. കോഴിക്കോട് അങ്ങാടിയിൽ തെണ്ടിതിരിയുന്നവരാണ് തങ്ങളെന്ന് സലാം പരിഹസിച്ചു. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും, പിഎംഎ സലാമും ഇടപെട്ടത് കൊണ്ടാണ് വിഷയം വഷളായത്.
ഹരിതയിലെ പെൺകുട്ടികൾ സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്താനാണ് ശ്രമം. പരാതി വ്യക്തികൾക്ക് എതിരെയാണ് പാർട്ടിക്ക് എതിരെയല്ല. നേതാക്കളോട് നേരിട്ട് പരാതി പറഞ്ഞപ്പോൾ വെർബൽ റേപ്പ് നേരിട്ടു. സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് പാർട്ടി നേതൃത്വം ചോദ്യം ചെയ്യുന്നത്. ഹരിതയെ നയിക്കുന്നത് സൈബർ ഗുണ്ടയെന്നാണ് പി.കെ.നവാസ് പറഞ്ഞത്. ഹരിത നേതാക്കളെ വേശ്യകളോട് താരതമ്യം ചെയ്ത് സംസാരിച്ചു. എല്ലാവരേയും സ്വഭാവദൂഷ്യമുള്ളവരാക്കി ചിത്രീകരിച്ചു. ഹരിത ഭാരവാഹികളുടെ മോശം ചിത്രങ്ങൾ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി. പുറത്ത് വിട്ടാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞതായും ഹരിത മുൻ നേതാക്കൾ ആരോപിച്ചു.
Comments