ലക്നൗ: ‘ഉത്തർപ്രദേശ് മാത്ര ഭൂമി യോജന’ യുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാധാരണ ജനങ്ങൾക്കും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളിത്തമുണ്ടാക്കാൻ സഹായിക്കുന്നതാണ് ഈ പദ്ധതി.
ഓരോ വ്യക്തിക്കും ഗ്രാമങ്ങളിലെ വികസന പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാം. 50 ശതമാനം ചിലവ് സർക്കാർ വഹിക്കും, ബാക്കി 50 ശതമാനം ചിലവ് താൽപര്യമുള്ള വ്യക്തികൾക്ക് ഏറ്റെടുക്കാവുന്നതാണ്. അങ്ങനെയെങ്കിൽ പദ്ധതികളിൽ ഭാഗമാകുന്ന വ്യക്തികളുടെ ബന്ധുക്കളുടെ പേര് ആ പദ്ധതിക്ക് നൽകാവുന്നതാണെന്നും സംസ്ഥാന സർക്കാർ വക്താവ് പറഞ്ഞു.
‘ഉത്തർപ്രദേശ് മാത്ര ഭൂമി യോജന’ യുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപ് പ്രവർത്തന പദ്ധതി തയ്യാറാക്കാൻ ഗ്രാമവികസന, പഞ്ചായത്ത് രാജ് ഡിപ്പാർട്ട്മെന്റുകളോട് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആവശ്യപ്പെട്ടു.ഗ്രാമങ്ങളുടെ വികസനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിരന്തരമായി യത്നിക്കുന്നുണ്ടെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
ഗ്രാമങ്ങളിൽ ആരോഗ്യകേന്ദ്രങ്ങൾ, അംഗനവാടി, ലൈബ്രറി,സ്റ്റേഡിയം, ജിംനേഷ്യം തുടങ്ങി വിവിധ പദ്ധതികൾ തുടങ്ങാൻ ‘ഉത്തർപ്രദേശ് മാത്ര ഭൂമി യോജന’ സഹായകമാകും. സ്മാർട്ട് ഗ്രാമങ്ങൾക്കായി സി സി ടി വികൾ, സോളാർ ലൈറ്റുകളുടെ സ്ഥാപനം തുടങ്ങി ഏതു പദ്ധതികൾക്കും ജനങ്ങൾക്ക് പങ്കാളികളാകാം.
പഞ്ചായത്തുകൾ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശിൽ 80 ശതമാനം ജനങ്ങൾ ഗ്രാമത്തിലാണ് വസിക്കുന്നത്. ഗ്രാമീണ സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്താൻ നല്ല റോഡുകൾ പ്രധാൻ മന്ത്രി ഗ്രാമ സടക് യോജനയിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Comments