രാജസ്ഥാൻ: ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ അവതരിപ്പിച്ച് രാജസ്ഥാൻ നിയമസഭ. ശൈശവ വിവാഹം രജിസ്ററർ ചെയ്യാനുള്ള നിയമ ഭേദഗതിയാണ് ബില്ലിൽ ശുപാർശ ചെയ്യുന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസ്സിന് താഴെയും ആൺകുട്ടിക്ക് 21 വയസ്സിന് താഴെയുമാണെങ്കിൽ കുട്ടിയുടെ ബന്ധുക്കൾ രജിസ്റ്റാറിന് ഒരു മെമ്മോറാണ്ടം സമർപ്പിക്കണം. വിവാഹ രജിസ്ട്രേഷന് അപേക്ഷിച്ച് മുപ്പത് ദിവസത്തിനുള്ളിലായിരിക്കണം മെമ്മോറാണ്ടം നൽകേണ്ടത്. പിന്നീട് അപേക്ഷാ ഫോമിൽ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കും.
എന്നാൽ നിയമസഭ പാസ്സാക്കിയ ഈ നിയമഭേദഗതിക്കെതിരെ ശക്തമായ എതിർപ്പാണ് ഉയരുന്നത്. കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുണ്ട്.നിയമവിരുദ്ധമായി ശൈശവ വിവാഹം അനുവദിക്കാനാണെങ്കിൽ വിവാഹ രജിസ്ട്രേഷൻ നിയമം പോലും ആവശ്യമില്ലെന്നും ബിജെപി വിമർശിച്ചു.ബില്ല് പാസ്സാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ബിജെപി എംഎൽഎമാർ നിയമസഭയിൽ നിന്ന് വാക്ക്ഔട്ട് നടത്തി. ശബ്ദവോട്ടിലൂടെയാണ് ബിൽ പാസ്സാക്കിയത്.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഉറ്റ സുഹൃത്തും സ്വതന്ത്ര എംഎൽഎയുമായ സന്യാം ലോധ ബില്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബിൽ “ശൈശവ വിവാഹത്തെ ന്യായീകരിക്കുന്നു, ഇത് അന്യായമാണ്, അത് ജനങ്ങൾക്ക് എതിരാണെന്നും ലോധ എതിർപ്പ് അറിയിച്ചു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നും, ശൈശവ വിവാഹം നടത്തുന്നതിനെ എതിർക്കുകയും ചെയ്യുന്ന ധാരാളം രക്ഷിതാക്കൾ സംസ്ഥാനത്തുണ്ട്. എന്നാൽ സർക്കാർ തന്നെ ശൈശവ വിവാഹത്തെ ന്യായീകരിക്കുകയാണെങ്കിൽ ഇത് രാജ്യത്തിന് തെറ്റായ സന്ദേശം നൽകും. രാജസ്ഥാൻ നിയമസഭ രാജ്യത്തിന് മുന്നിൽ അപമാനിക്കപ്പെടുമെന്നും ലോധ കുട്ടിച്ചേർത്തു.
രാജ്യത്തെ ശൈശവ വിവാഹ നിയമത്തിനെതിരായ നിയമമാണ് സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹത്തിനാണ് സർക്കാർ അനുമതി നൽകുന്നത്. അവരുടെ ബന്ധുക്കൾ 30 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം എന്നതാണ് ഏക നിയന്ത്രണം. ഇത് ശക്തമായി എതിർക്കപ്പെടേണ്ടതാണെന്നും പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി. ബിൽ സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നുവെന്ന് സാമൂഹ്യപ്രവർത്തകയും, ജോധ്പൂരിലെ സാരഥി ട്രസ്റ്റിന്റെ മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃതി ഭാരതി പറഞ്ഞു . ലോകമെമ്പാടും ശൈശവ വിവാഹങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ, രാജസ്ഥാൻ സർക്കാർ അത് സജീവമായി പ്രോത്സാഹിപ്പിക്കുന്നു. പാർട്ടിയുടെ വോട്ട് ബാങ്കുകളായ സമുദായനേതാക്കളെ തൃപ്തിപ്പെടുത്താൻ മാത്രമാണ് ഇത് ചെയ്യുന്നതെന്നും ഭാരതി വ്യക്തമാക്കി.
എന്നാൽ വിമർശനങ്ങൾ നേരിട്ടിട്ടും ബില്ലിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ. പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾ നിയമപരമാക്കുമെന്ന് ബില്ലിൽ എവിടെയും പരാർമശിച്ചിട്ടില്ലെന്നാണ് പാർലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാൾ നിയമസഭയിൽ മറുപടി നൽകിയത്. “പ്രായപൂർത്തിയാകാത്ത കുട്ടികൾക്കിടയിൽ വിവാഹം നടന്നാലും, അതിന്റെ രജിസ്ട്രേഷൻ നിർബന്ധമാണ്. എന്നാൽ, ബിൽ വിവാഹത്തെ നിയമവിധേയമാക്കുന്നില്ല, ജില്ലാ കളക്ടർക്ക് അവർക്കെതിരെ നടപടിയെടുക്കാൻ കഴിയും, ”ധരിവാൾ പറഞ്ഞു. ബിൽ കേന്ദ്ര നിയമത്തിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹം രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്ന് 2006 ൽ സുപ്രീം കോടതി ഉത്തരവുണ്ടെന്നും ധരിവാൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 90 വർഷമായി ഇന്ത്യയിൽ ശൈശവ വിവാഹങ്ങൾക്കെതിരെ നിയമം നിലവിലുണ്ട്. 1929 ലെ ശൈശവ വിവാഹ നിയന്ത്രണ നിയമത്തിൽ , ശൈശവ വിവാഹങ്ങൾ തടയുന്നതിനോ നിരോധിക്കുന്നതിനോ ഉള്ള നടപടികൾ മാത്രമാണ് വിശദീകരിക്കുന്നത്. ഈ നിയമം ശൈശവ വിവാഹം തടയുന്നതിന് വേണ്ടത്ര ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 2007 നവംബർ 1 ന് ഇന്ത്യയിൽ പുതിയനിയമം നിലവിൽ വന്നത്. ശൈശവ വിവാഹങ്ങൾ തടയാനും, നിർബന്ധിതമായി വിവാഹിതരാകുന്ന കുട്ടികളെ സംരക്ഷിക്കാനും, കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യാനും നിയമപ്രകാരം സാധിക്കും.
ഈ നിയമപ്രകാരം ശൈശവ വിവാഹം ജാമ്യമില്ലാത്ത കുറ്റമാണ്. വിവാഹം തടയാൻ കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാം. കോടതി ഉത്തരവിന് ശേഷവും വിവാഹം നടന്നാൽ, വിവാഹം അസാധുവായി കണക്കാക്കും. ബാലവിവാഹം നടത്തുകയോ നടത്താൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതും ഈ നിയമപ്രകാരം ശിക്ഷാർഹമാണ്. ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളും നിയമത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരാണ്. ശക്തമായ ഈ നിയമം നിലനിൽക്കെയാണ് രാജസ്ഥാൻ സർക്കാർ ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന ആക്ഷേപമാണ് ഉയരുന്നത്.
Comments