ഇസ്ലാമാബാദ്: പാകിസ്താൻ പര്യടനം നിർത്താൻ ന്യൂസിലാൻഡിനെ പ്രേരിപ്പിച്ച ഭീഷണി ഇന്ത്യയിൽ നിന്നുമാണ് ഉത്ഭവിച്ചതെന്ന് പാകിസ്താൻ വിവരാവകാശ മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് സുരക്ഷാ ഭീഷണിയെ തുടർന്ന് ന്യൂസിലാൻഡ് പാകിസ്താൻ പര്യടനം ഉപേക്ഷിച്ചത്.
ഇ-മെയിൽ വഴിയായിരുന്നു ഭീഷണി എത്തിയതെന്ന് പാകിസ്താൻ വിവരാവകാശ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. സിംഗപ്പൂരിന്റെ സ്ഥാനം കാണിക്കുന്ന ഒരു വിപിഎൻ വഴിയാണ് മെയിൽ അയച്ചത്. എന്നാൽ ഇത് ഇന്ത്യയിൽ നിന്നാണ് അയച്ചതെന്ന് പാകിസ്താൻ ആരോപിച്ചു.
ഇമ്രാൻ സർക്കാരിന്റെയും പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെയും അഭ്യർഥന അവഗണിച്ചായിരുന്നു ന്യൂസിലാൻഡിന്റെ പിന്മാറ്റം. ഭീകരാക്രമണത്തിന്റെ ഭീഷണി നിലനിൽക്കുന്ന പാകിസ്താനിൽ നിന്ന് പിന്മാറാനുളള കിവീസിന്റെ തീരുമാനം ഇമ്രാൻ സർക്കാരിന് കനത്ത തിരിച്ചടിയായി.
പതിനെട്ട് വർഷത്തിനു ശേഷമാണ് കിവീസ് പാകിസ്താന് മണ്ണിൽ പരമ്പയ്‌ക്ക് എത്തുന്നത്. 2002ൽ പാകിസ്താൻ പര്യടനത്തിന് എത്തിയ ന്യൂസിലാൻഡ് ടീം താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിനു സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങി. പിന്നീട് അടുത്ത വർഷം വീണ്ടും എത്തിയാണ് പരമ്പര പൂർത്തിയാക്കിയത്. അടുത്തമാസം ഇംഗ്ലണ്ട് പുരുഷ-വനിതാ ടീമുകൾ പാകിസ്താനിൽ കളിക്കാൻ എത്തുന്നുണ്ട്. ന്യൂസിലാൻഡിന്റെ പിന്മാറ്റം ഇംഗ്ലീഷ് ടീമുകളുടെ പര്യടനവും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.
Comments