ന്യൂഡൽഹി: പ്രധാനമന്ത്രി ഡിജിറ്റൽ ഹെൽത്ത് മിഷൻ പദ്ധതി രാജ്യവ്യാപകമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച പ്രഖ്യാപനം സെപ്തംബർ 27 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തും.നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ലക്ഷദ്വീപും പുതുച്ചേരിയും ഉൾപ്പടെയുള്ള ആറു കേന്ദ്രഭരണ പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കി തുടങ്ങിയിട്ടുണ്ട് ഇത് വിജയം കണ്ടതോടെയാണ് രാജ്യ വ്യാപകമാക്കാൻ തീരുമാനിച്ചത്.
സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷൻ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുതാര്യതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കാനാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിക്കു കീഴിലാണ് ഡിജിറ്റൽ ഹെൽത്ത് മിഷൻ നടപ്പിലാക്കുക.
പദ്ധതിപ്രകാരം എല്ലാ ഇന്ത്യക്കാർക്കും അവരുടെ മെഡിക്കൽ വിവരങ്ങൾ അടങ്ങിയ ഒരു ഐഡികാർഡ് ലഭിക്കും.ഈ കാർഡ് ആരോഗ്യപരമായ ആവശ്യങ്ങൾക്കും മരുന്ന് വാങ്ങാനും ഉപയോഗിക്കാം.ഓരോ തവണയും ആശുപത്രിയോ ഫാർമസിയോ സന്ദർശിക്കുമ്പോൾ വിവരങ്ങൾ ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തും. ഡോക്ടറുടെ അപ്പോയിൻമെന്റ് മുതൽ ചികിത്സവരെയുള്ള എല്ലാ വിവരങ്ങളും ഹെൽത്ത് പ്രഫൈലിൽ ലഭ്യമാകും.മരുന്നു കുറിപ്പടികൾ, പരിശോധനാഫലങ്ങൾ, ഡിസ്ചാർജ് സമ്മറി തുടങ്ങിയവ ഈ കാർഡിൽ രേഖപ്പെടുത്തും
ഡോക്ടർമാർക്കും ആശുപത്രികൾക്കും ഒറ്റത്തവണ മാത്രം ലഭ്യമാകുന്ന തരത്തിലായിരിക്കും സെർവറിൽ നിന്ന് വിവരങ്ങൾക്ക് അനുമതി കൊടുക്കുക.ആശുപത്രിയിൽ നേരിട്ടെത്താതെ ടെലി കൺസൾട്ടേഷനും ഇ ഫാർമസികളിലും സേവനങ്ങൾ ലഭ്യമാക്കാൻ എൻഡിഎച്ച്എം രോഗികളെ സഹായിക്കും. കൂടാതെ ആരോഗ്യമേഖലയിലെ മറ്റു സേവനങ്ങൾക്കും കാർഡ് ഉപയോഗിക്കാം.
Comments