കൊച്ചി: ഓട്ടോറിക്ഷകളുടെ അനധികൃത പാർക്കിംഗ് അനുവദിക്കില്ലെന്ന് കേരള ഹൈക്കോടതി. പൊതു നിരത്തുകളിൽ ഇത്തരത്തിൽ അനധികൃത പാർക്കിംഗ് ദീർഘനാളായി തുടർന്നു വരുന്നു. ഇത് നിർത്തലാക്കുവാനാണ് കോടതി ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
‘കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓട്ടോറിക്ഷ ഉടമകൾ അനധികൃത പാർക്കിംഗ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. പാർക്ക് ചെയ്യാൻ മറ്റ് ഇടങ്ങളില്ല എന്ന വാദം ഉന്നയിച്ച് അവർ ഇത്രയും നാൾ അനധികൃത പാർക്കിംഗ് നടത്തി. എന്നാൽ ഇനിമുതൽ ഇത് അനുവദിക്കില്ല’ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പ്രസ്താവനയിൽ പറഞ്ഞു.
കോട്ടയം എരുമേലിയിൽ ഉള്ള കടയുടമയുടെ ഹർജി പരിഗണിക്കവേയാണ് കോടതി വിധി പറഞ്ഞത്. ഓട്ടോറിക്ഷകൾ അനധികൃതമായി ഇയാളുടെ കടയുടെ മുന്നിൽ പാർക്ക് ചെയ്യുന്നത് മൂലം ഉപഭോക്താക്കൾക്ക് തടസ്സങ്ങൾ ഉണ്ടാവുന്നു. കൂടാതെ കടയിലേയ്ക്ക് വരുന്ന ആളുകൾക്ക് അവരുടെ സ്വന്തം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെയായി. ഇതിനെ തുടർന്നാണ് കടയുടമ കോടതിയിൽ ഹർജി സമർപ്പിച്ചത്.
കഴിഞ്ഞ 30 വർഷമായി ഓട്ടോ പാർക്ക് ചെയ്യുന്നത് ഇതേ സ്ഥലത്താണെന്ന് ഓട്ടോ ഉടമകൾ കോടതിയെ അറിയിച്ചു. ഇരു കക്ഷികളുടെ വാദം കേട്ട കോടതി അനധികൃത പാർക്കിംഗ് നിർത്താനും അനുവദിനീയമായ സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യാനും ഓട്ടോ ഉടമകളോട് നിർദ്ദേശിച്ചു.
കടകളുടെ മുന്നിലുള്ള പാർക്കിംഗ് ഒഴിവാക്കി ഇതിനായി നിശ്ചിത സ്ഥലം അനുവദിക്കാൻ എരുമേലി ഗ്രാമ പഞ്ചായത്തിനോട് കോടതി അവശ്യപ്പെട്ടു. ഇത്തരത്തിൽ അനധികൃത പാർക്കിംഗ് തടയാൻ പോലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
Comments