ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ഇന്ന് രാജ്യവ്യാപകമായി ആരംഭിക്കും. രാജ്യത്തെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വീഡിയോ കൺഫറൻസ് വഴി രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും.
പദ്ധതി പ്രകാരം ഇന്ത്യയിലെ ഓരോ പൗരനും ആരോഗ്യ ഐഡി കാർഡ് ലഭിക്കും. ഇത് ഓരോരുത്തരുടെയും ആരോഗ്യ അക്കൗണ്ടായാണ് പ്രവർത്തിക്കുക. മൊബൈൽ ആപ്ലിക്കേഷൻ മുഖേന ആരോഗ്യ അക്കൗണ്ടിലേക്ക് ഒരാളുടെ വ്യക്തിഗത ആരോഗ്യവിവരങ്ങൾ ഉൾപ്പെടുത്താം. ആരോഗ്യപരമായ ആവശ്യങ്ങൾക്കും മരുന്ന് വാങ്ങാനും ഈ കാർഡ് ഉപയോഗിക്കാം. ഇതുവഴി ഡോക്ടറുടെ അപ്പോയിൻമെന്റ് മുതൽ ചികിത്സാ നടപടികൾ വരെ എല്ലാ വിവരങ്ങളും ലഭ്യമാകും. മരുന്ന് കുറിപ്പടികൾ, ഡിസിചാർജ് വിവരങ്ങൾ, പരിശോധനാ ഫലങ്ങൾ തുടങ്ങിയവ കാർഡിൽ രേഖപ്പെടുത്താനാകും. ഡോക്ടറുമായുള്ള ടെലി കൺസൾട്ടേഷനും ഇ-ഫാർമസി സേവനങ്ങളും ആരോഗ്യ ഐഡി കാർഡിലൂടെ ലഭിക്കും.
14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പരാണ് ഐഡിയിൽ ഉണ്ടാകുക. യുണീക് ഹെൽത്ത് ഐഡിയാണിത്. ആധാർ ഇല്ലാതെ തന്നെ ഐഡി കാർഡിനായി രജിസ്റ്റർ ചെയ്യാം. ആരോഗ്യ അക്കൗണ്ട് ആക്ടിവേറ്റ് ആകുന്നതോടെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ലഭ്യമാകുന്നതിൽ നിന്നും വെറും ഒരു ക്ലിക്ക് അകലെയായിരിക്കും പൗരന്മാർ എന്നതാണ് പ്രത്യേകത.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ വെച്ചാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ പൈലറ്റ് പദ്ധതിയുടെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ നടപ്പിലാക്കിയിരുന്നു. ലക്ഷദ്വീപ്, പുതുച്ചേരി ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് പ്രാവർത്തികമാക്കി. ഇത് വിജയം കണ്ടതോടെയാണ് രാജ്യവ്യാപകമാക്കാൻ തീരുമാനിച്ചത്.
Comments