നോയിഡ: പ്രകൃതിയിൽ ഉപയോഗശൂന്യമായി യാതൊന്നും ഇല്ല. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാം ജീവജാലങ്ങൾക്ക് ഉപയോഗപ്രദമാകുന്നു.മനുഷ്യൻ പുറന്തള്ളുന്ന മാലിന്യങ്ങളാണ് പലപ്പോഴും പ്രകൃതിക്ക് ഭീഷണിയാവുന്നത്.
എന്നാൽ ഉത്തർ പ്രദേശ് സ്വദേശിയായ യുവാവ് മാലിന്യ നിർമ്മാർജ്ജനത്തിന് പുതുവഴികൾ തേടുകയാണ്. ക്ഷേത്രമാലിന്യങ്ങളിൽ നിന്ന് ശില്പങ്ങൾ നിർമ്മിച്ചെടുക്കുകയാണ് ആകാശ് സിംഗ് എന്ന ഇരുപത്തിയൊന്നുകാരൻ.തടവുകാരെ ഒപ്പം ചേർത്താണ് യുവാവ് ശില്പങ്ങൾ നിർമ്മിച്ചെടുക്കുന്നത്.
പ്രകൃതി നിരീക്ഷണം ഏറെ ഇഷ്ടപ്പെടുന്ന യുവാവ് സുഹൃത്തുക്കൾക്കൊപ്പം ഗ്രാമത്തിലെ ക്ഷേത്രം സന്ദർശിച്ചപ്പോഴാണ് മാലിന്യ നിർമ്മാർജ്ജനത്തിന് പുതു വഴികൾ കണ്ടെത്തിയത്.ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന ചിരട്ടയുടേയും ചാരത്തിന്റെയും മിശ്രിതത്തിൽ നിന്ന് ഭംഗിയേറിയ ശില്പങ്ങൾ രൂപപ്പെടുത്തിയെടുക്കാമെന്ന് ആകാശ് ഗവേഷണത്തിലൂടെ കണ്ടെത്തി.
ഇതേതുടർന്ന് ആദ്യഘട്ടത്തിൽ ജിബി നഗർ ജില്ലാ ജയിലിലെ തടവുകാരുടെ സഹായത്തോടെ സമീപത്തെ 152 ഓളം ക്ഷേത്രങ്ങളിലെ മാലിന്യങ്ങൾ ശേഖരിച്ചു. തുടർന്ന് നോയിഡ ജയിലിലെ 35 തടവുകാരെ ഒപ്പം കൂട്ടി ശില്പനിർമ്മാണം ആരംഭിച്ചു. ആകാശിനൊപ്പമുള്ള ശില്പ നിർമ്മാണം തടവുകാർക്ക് ചെറുവരുമാനമാർഗം ആയിരിക്കുകയാണ്.തടവുശിക്ഷ അവസാനിച്ചാലും ശില്പനിർമ്മാണം തുടർന്ന് സ്വസ്ഥ ജീവിതം നയിക്കാനാണ് പലരുടേയും തീരുമാനം. ഇതിനായി ആകാശിന്റെ നേതൃത്വത്തിൽ ഒരു ഇൻക്യുബേഷൻ സ്റ്റാർട്ടപ്പ് യൂണിറ്റ് തുടങ്ങി. 500 ലധികം ക്ഷേത്രങ്ങളും ഇതിനോട് അനുബന്ധിച്ച കുളങ്ങളും പുനരുജ്ജീവിപ്പിക്കാൻ തയ്യാറെടുക്കുകയാണ് സംഘം.
തന്റെ പ്രവൃത്തിയിലൂടെ കുറച്ച് പേരെങ്കിലും മാറി ചിന്തിച്ചു തുടങ്ങിയതിൽ ഏറെ സന്തോഷവാനാണ് ഈ യുവാവ്. നിരവധി പേരാണ് ദൂരസ്ഥലങ്ങളിൽ നിന്നു പോലും ശില്പങ്ങൾക്കായി യുവാവിനെ തേടിയെത്തുന്നത്.ആകാശിന്റെ പരിശ്രമത്തിന് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം,നോയിഡ അതോറിറ്റിയുടെ യുവ സംരംഭക അവാർഡ് തുടങ്ങിയവ അംഗീകാരങ്ങളിൽ ചിലത് മാത്രമാണ്. ഏറ്റവും ഒടുവിൽ ഇന്ത്യയിൽ നിന്നുള്ള അശോക യംഗ് ചേഞ്ച് മേക്കറിന്റെ പ്രാരംഭ ആഗോള പതിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ആകാശ് ഇപ്പോൾ.
Comments