ലണ്ടൻ: കൗമാരക്കാരായ സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് അവരുടെ മാനസിക ആരോഗ്യത്തിന് ഭീഷണിയെന്ന് പഠനം. ജേർണൽ ഓഫ് യൂത്ത് ആൻഡ് അഡോളസെൻസ് എന്ന മാസികയിലാണ് ഇത് സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചത്.
കൗമാര പ്രായത്തിലേയ്‌ക്ക് കടക്കുന്ന 17,000 കുട്ടികൾക്കിടയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വഴക്കിനിടയിൽ അടിപിടികൂടിയവർക്കും ഇതിന് ഇരയായവർക്കും ഇടയിലാണ് പഠനം നടത്തിയത്. ഇത്തരത്തിൽ നിരന്തരമായ വഴക്ക് കൂടുന്നത് ഇവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
11നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളോട് നിരവധി ചോദ്യങ്ങൾ ചോദിച്ചും ഇവർക്ക് 17 വയസ്സുകഴിയുമ്പോൾ തുടർ പഠനം നടത്തിയുമാണ് ഇക്കാര്യം ഉറപ്പിച്ചത്. 11, 14, 17 വയസ്സ് പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളോടും ഇത്തരത്തിൽ ചോദ്യങ്ങൾ ചോദിച്ചിരുന്നു.
‘സഹോദരന്മാർ തമ്മിലുള്ള വഴക്ക് ഇവരുടെ മാനസിക ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ശാസ്ത്രീയമായി കണ്ടുപിടിച്ചിട്ടില്ല. എന്നാൽ കൗമാരക്കാർക്കിടയിൽ നടത്തിയ പഠനത്തിൽ ഇത്തരത്തിലുള്ള കൗമാരക്കാരിൽ മാനസിക പ്രശ്‌നങ്ങൾ കണ്ടെത്തി’ പഠനത്തിന് നേതൃത്വം നൽകിയ യോർക്ക് സർവകലാശാലയിലെ അദ്ധ്യപകനും എഴുത്തുകാരനുമായ ഡോ ഉമർ തോസീബ് പറഞ്ഞു.
ഇത്തരത്തിലുള്ള വഴക്കുകളിൽ ഗുണവുമുണ്ട് അതേപോലെ തന്നെ ദോഷവുമുണ്ട്. സഹോദരന്മാർ തമ്മിലുള്ള വഴക്ക് ചില സാഹചര്യങ്ങളിൽ അവർക്ക് ശക്തി നൽകുകയും പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാനുള്ള കഴിവ് നൽകുകയും ചെയ്യുന്നു. എന്നാൽ ചിലപ്പോൾ അത്തരത്തിലുള്ള വഴക്കിലൂടെ ഇവർക്കിടയിൽ ഭിന്നത അനുഭവപ്പെടുകയും വൈരാഗ്യമുണ്ടാക്കുകയും ചെയ്യുന്നുവെന്നും തോസീബ് കൂട്ടിച്ചേർത്തു.
Comments