മുംബൈയിലെ ആഡംബര കപ്പലിൽ നാർകോട്ടിക്സ് ബ്യൂറോയുടെ റെയ്ഡ് നടന്ന വിവരം അറിഞ്ഞാണ് ഇന്ന് വാർത്താലോകം ഉണർന്നത്. ബോളിവുഡ് സിനിമയിലും ഫാഷൻ-ബിസിനസ് മേഖലയിലും പ്രവർത്തിക്കുന്ന നൂറോളം പേർ പങ്കെടുത്ത പാർട്ടിയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരി മരുന്നുകൾ എൻസിബി പിടിച്ചെടുത്തു.
സംഭവത്തിൽ ബോളിവുഡിലെ ഉന്നതർക്ക് പങ്കുണ്ടെന്ന സൂചനകളും പുറത്തുവരികയാണ്.. കൊക്കെയ്നും എംഡിഎംഎയുമായി എട്ട് പേരെ കസ്റ്റഡിയിലെടുത്തപ്പോൾ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും നടൻ അർബ്ബാസ് സേത്ത് മർച്ചന്റും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം..
കപ്പലിൽ ലഹരി മരുന്ന് ഉപയോഗം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻസിബി ഉദ്യോഗസ്ഥരുടെ പരിശോധന. യാത്രക്കാരാണെന്ന് ധരിപ്പിച്ചാണ് അന്വേഷണ സംഘം കപ്പലിൽ കയറിയത്. ലഹരി പാർട്ടി ആരംഭിച്ചതോടെ റെയ്ഡ് നടത്തി.. ഏഴുമണിക്കൂറോളം പരിശോധന തുടർന്നു. കോടിക്കണക്കിന് രൂപയുടെ കൊക്കെയ്ൻ, ചരസ്, എംഡിഎംഎ എന്നിവ പിടിച്ചെടുത്തു.. ആര്യനും അർബാസും രണ്ട് യുവതികളും ഉൾപ്പെടെ 8 പേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ കസ്റ്റഡിയിലായവരുടെ പേരിൽ എൻസിബി കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയക്കും ശേഷമാകും കേസെടുക്കുക.
മ്യൂസിക്കൽ വോയേജ് എന്ന പേരിൽ മൂന്ന് ദിവസം നീണ്ട പരിപാടിയാണ് ആഡംബര കപ്പലായ കോർഡേലിയ ക്രൂയിസിൽ ആസൂത്രണം ചെയ്തിരുന്നത്. കൊട്ടാരത്തിന് സമാനമായ 11 നില ആഡംബര കപ്പലിൽ 794 മുറികളുണ്ട്. അമേരിക്കൻ കമ്പനിയായ റോയൽ കരീബിയന്റെ പഴയ ക്രൂയിസ് കപ്പലാണിത്. സ്വിമ്മിങ് പൂളുകളും ഷോപ്പിങ് കേന്ദ്രങ്ങളും മുതൽ തിയ്യറ്ററുകളും കാസിനോയും വരെ ഇതിലുണ്ട്. 1800ഓളം പേരെ വഹിക്കാനാകും ഈ ആഡംബര കപ്പലിന്..
ശനിയാഴ്ച ഉച്ചയോടെ കോറിഡിലെ മുംബൈ തീരത്ത് നിന്നാണ് കപ്പൽ യാത്ര തിരിച്ചത്. ക്രേ ആർക്ക് എന്ന പേരിലുള്ള പരിപാടി ഫാഷൻ ടിവിയും മറ്റ് പങ്കാളികളും ചേർന്ന് ഒരുക്കിയെന്നാണ് വിവരം. ആദ്യ ദിവസം ഡിജെ പരിപാടി സംഘടിപ്പിച്ചു. വിദേശ ഡിജെമാരാണ് പരിപാടി നടത്തിയത്. ടിക്കറ്റിന് 80,000 രൂപ മുതൽ രണ്ട് ലക്ഷം വരെ ഈടാക്കിയിരുന്നു. അറബിക്കടലിൽ ത്രിദിന യാത്രയ്‌ക്ക് ശേഷം ഒക്ടോബർ നാലോടെ തിരികെയെത്താനായിരുന്നു തീരുമാനം. അതേസമയം ലഹരി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടിലാണ് കോർഡേലിയ അധികൃതർ.
Comments