നൃൂഡൽഹി: യുകെയിൽ നിന്നുളള പൗരൻമാർക്ക് എർപ്പെടുത്തിയ നിർബന്ധിത ഹോം ക്വാറന്റൈൻ ഇന്ത്യ നടപ്പാക്കി തുടങ്ങി. മൂന്ന് വിമാനങ്ങളിലായി എത്തിയ 539 യാത്രക്കാരിൽ 164 പേരെയാണ് ഹോം ക്വാറന്റൈനിലേക്ക് അയച്ചത്.
വാക്സിൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇന്ത്യക്കാർക്കായി യുകെ ഭരണകൂടം സമാനമായ ക്വാറന്റീൻ മാനദണ്ഡം നിർദേശിച്ചിരുന്നു. ഈ തീരുമാനം പിൻവലിക്കാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും തീരുമാനം മാറ്റാൻ യുകെ ഭരണകൂടം തയാറായിരുന്നില്ല. ഇതിന് മറുപടിയായിട്ടാണ് ഇന്ത്യയുടെ ഈ പുതിയ നിർദ്ദേശം.
വിമാനത്തിലെത്തിയ ബാക്കിയുളളവർ യുകെ പൗരൻമാരായിരുന്നില്ല. അതുകൊണ്ട് ഇവർക്ക് നിരീക്ഷണം മാത്രമേ ഉണ്ടാകുവെന്ന് അധികൃതർ അറിയിച്ചു. ബ്രിട്ടനിൽ നിന്നു വരുന്നവർ ഏതു വാക്സിനെടുത്താലും പത്തു ദിവസത്തെ ക്വാറന്റീനു പുറമേ, ആർടിപിസിആർ ടെസ്റ്റും കൂടാതെ എത്തിച്ചേർന്നിട്ടുളള എട്ടാം ദിവസവും ഉള്ള ആർടിപിസിആറും നിർബന്ധമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാൻ യുകെ തയാറായിരുന്നില്ല. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഇന്ത്യ കനത്ത നടപടികളിലേക്ക് പോകുമെന്ന മുന്നറിയിപ്പും വിദേശകാര്യ മന്ത്രാലയം യുകെയ്ക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. കഴിഞ്ഞ മാസമായിരുന്നു ഇന്ത്യൻ പൗരന്മാർക്ക് ബ്രിട്ടൺ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയത്.
Comments