ശ്രീനഗർ : തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ സൈന്യം വധിച്ച ഭീകരരുടെ കൂട്ടാളികളാണെന്ന് ജമ്മു കശ്മീർ ഐജി വിജയ് കുമാർ. മോഹഭംഗം സംഭവിച്ച ഭീകരർ ആക്രമണ തന്ത്രം മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ ഏറ്റുമുട്ടലിൽ നിരവധി ഭീകരരെയാണ് വധിച്ചത്. ഇവരുടെ കൂട്ടാളികളാണ് ഇപ്പോൾ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത്. മോഹഭംഗം സംഭവിച്ച ഇവർ തന്ത്രം മാറ്റിയിരിക്കുകയാണ്. ഇപ്പോൾ സാധാരണക്കാർ, നിരായുധരായ പോലീസുകാർ, രാഷ്ട്രീയക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവരെയാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. നിരവധി സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടത്തുന്നത്. സുരക്ഷാസനേയുമായി ചേർന്ന് നിരവധി നീക്കങ്ങൾ നടത്തുകയാണെന്നും വിജയ് കുമാർ പറഞ്ഞു.
അടുത്തിടെയുണ്ടായ ആക്രമണങ്ങൾ പരിശോധിക്കുമ്പോൾ പിസ്റ്റലുകളാണ് ഭീകരർ ആക്രമണങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ഇതിൽ നിന്നും പുതുതായി ഭീകര സംഘടനകളിൽ ചേർന്നവരാണ് കൃത്യം നടത്തുന്നത് എന്നാണ് മനസ്സിലാകുന്നതെന്നും വിജയ് കുമാർ കൂട്ടിച്ചേർത്തു.
2021 ൽ ഭീകരാക്രമണങ്ങളിൽ 28 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ അഞ്ച് പേർ ഹിന്ദുക്കളും, സിഖ്കാരുമാണ്. രണ്ട് പേർ ജമ്മു കശ്മീരിന് പുറത്തു നിന്നും വന്ന ഹിന്ദുക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments