തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്റെ കേസിൽ പരാതിക്കാർക്ക് നഷ്ടപരിഹാരം ലഭിച്ചേക്കില്ലെന്ന് സൂചന. പ്രതിയുടെ കൈവശം വസ്തുക്കളോ, ഭൂമിയോ ഇല്ലാത്തതാണ് ഇതിന് കാരണം. ചേർത്തലയിലെ കുടുംബ സ്വത്ത് മാത്രമാണ് ഇയാൾക്ക് സ്വന്തമായി ഉള്ളത്, എന്നാൽ പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ അതിൽ നിന്നും ലഭിക്കുന്ന തുക പര്യാപ്തമല്ലെന്നാണ് വിവരങ്ങൾ പുറത്തു വരുന്നത്.
മോൻസന്റെയും ബിനാമികളുടെയും പേരിൽ സ്വത്തുക്കൾ ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ വകുപ്പിനും, പാസ്‌പോർട് ഓഫീസിനും, ബാങ്കുകൾക്കും ക്രൈംബ്രാഞ്ച് കത്ത് നൽകി. കൈവശം വെച്ചിരുന്ന പണമെല്ലാം ചെലവാക്കിയെന്നാണ് പ്രതി അവകാശപ്പെടുന്നത്. വ്യാജ പാസ്‌പോർട്ടിൽ മോൻസൻ വിദേശത്ത് പോയിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
മോൻസന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രതിയുമായി ബന്ധപ്പെട്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. സംസ്‌കാര ചാനലിന്റെ ചെയർമാനാകാൻ പത്ത് ലക്ഷം രൂപ നൽകിയെന്ന് മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനായി ഹരിപ്രസാദ് എന്നയാളാണ് മോൻസനെ സമീപിച്ചത്. നടനും സംവിധായകനുമായ രാജസേനനും ഇതേ ആവശ്യത്തിനായി സമീപിച്ചിട്ടുണ്ടെന്നും പ്രതിയുടെ മൊഴിയിൽ പറയുന്നു.
പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും 1.72 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലുമാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. മോൻസന്റെ റിമാൻഡ് കാലാാവധി ഈ മാസം 20 വരെ കോടതി നീട്ടുകയും ചെയ്തു.















