കോഴിക്കോട് : ജില്ലയിലെ കെഎസ്ആർടിസി കോംപ്ലക്സ് നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് വിജിലൻസ് റിപ്പോർട്ട്. കെട്ടിടങ്ങളുടെ സ്ട്രക്ച്ചർ ഡിസൈനിൽ പിഴവുണ്ടെന്നും രണ്ട് നിലകൾക്ക് ബലക്കുറവും ചോർച്ചയും ഉണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഡിസൈനറെ പ്രതി ചേർത്ത് കേസെടുക്കാൻ വിജിലൻസ് നിർദ്ദേശം നൽകുമെന്ന് റിപ്പോർട്ട്. വിജിലൻസിന്റെ കണ്ടെത്തലുകൾ ഈ മാസം വിജിലൻസ് ഡയറക്ടർക്ക് കൈമാറും.
കോഴിക്കോട്ടെ കെഎസ്ആർടിസി സമുച്ചയത്തിന്റെ രൂപകൽപനയിൽ പിഴവ് വരുത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് കെടിഡിഎഫ്സി വ്യക്തമാക്കി. ഡിസൈനിലെ പിഴവാണ് കെട്ടിടത്തിന്റെ തകരാറിന് കാരണമെന്ന ചെന്നൈ ഐഐടി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. എന്നാൽ കെട്ടിടത്തിന്റെ ഡിസൈൻ കെടിഡിഎഫ്സി അംഗീകരിച്ച ശേഷമാണ് നിർമാണം തുടങ്ങിയതെന്നാണ് കെട്ടിടം രൂപകൽപന ചെയ്തവരുടെ വാദം. കെടിഡിഎഫ്സിയും വാണിജ്യ സമുച്ചയത്തിന്റെ നടത്തിപ്പ് കരാർ ഏറ്റെടുത്ത കമ്പനിയും തമ്മിലുളള ഒത്തുകളിയാണ് ഇപ്പോൾ നടക്കുന്നതെന്നും ഇവർ ആരോപിച്ചു.
അതേ സമയം കെട്ടിടം ബലപ്പെടുത്താൻ 30 കോടി രൂപവരെ ചിലവാകുമെന്നാണ് കണക്കുകൂട്ടുന്നത്. ബലക്ഷയം പരിഹരിക്കാതെ അവിടെ നിന്ന് ബസ് സർവ്വീസ് പോലും നടത്താൻ കഴിയില്ലെന്നാണ് ചെന്നൈ ഐഐടിയിൽ നിന്നുള്ള സംഘം നടത്തിയ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 2015 ൽ 74.63 കോടി രൂപ ചിലവിട്ടാണ് കോഴിക്കോട് മാവൂർ റോഡിന് സമീപം 10 നിലയുള്ള ഇരട്ട ടെർമിനൽ നിർമ്മിച്ചത്.
Comments