ഗംഗയ്‌ക്കും സായ് നദിക്കും ഇടയിൽ സ്ഥിതി ചെയ്യുന്നതും പൗരാണികതയ്‌ക്ക് പേരുകേട്ടതുമാണ് ഉന്നാവോ നഗരം. ഉത്തർപ്രദേശിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഉന്നാവോ സംസ്കാരവും പാരമ്പര്യവും കൊണ്ട് സമ്പന്നമാണ്. ഒരു കാലത്ത് വനങ്ങളാൽ ചുറ്റപ്പെട്ടിരുന്ന ഗ്രാമമായിരുന്നു ഇത്. 12-ാം നൂറ്റാണ്ടിൽ രജപുത്രനായ ഗോഡോ സിംഗ് കാട് വെട്ടിത്തെളിക്കുകയും ഇത് പിന്നീട് സവായ് ഗോഡോ എന്ന പേരിൽ ഒരു ചെറിയ പട്ടണമായി മാറുകയും ചെയ്തു. സവായ് ഗോഡോയാണ് ഇന്നത്തെ ഉന്നാവോ.

പുരാതന കാല മുതൽ ജനവാസമുള്ള നഗരമാണിവിടം. ഗംഗാസമതലത്തിലാണ് ഉന്നാവോ സ്ഥിതി ചെയ്യുന്നത്. കാൺപൂർ ജില്ലയിൽ നിന്ന് ഉന്നാവോയെ വേർതിരിക്കുന്നത് ഗംഗാ നദിയാണ്. പടിഞ്ഞാറ് ഗംഗാ നദിയും കിഴക്ക് സായ് നദിയുമാണ് ജില്ലയുടെ അതിർത്തി. ജില്ലയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും കൃഷിയെ ആശ്രയിച്ചാണെന്നുള്ളതും ഉന്നാവോയുടെ സവിശേഷതയാണ്.

ഉത്തർപ്രദേശിന്റെ വ്യാവസായിക കേന്ദ്രമായ കാൺപൂരിനും തലസ്ഥാനമായ ലഖ്‌നൗവിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഉന്നാവോ ലോക്സഭാ മണ്ഡലം തുകൽ വ്യവസായത്തിന് ആഗോളതലത്തിൽ പേരുകേട്ടതാണ്. അതുകൊണ്ടു തന്നെ യുപിയിലെ ലെതർ ബെൽറ്റ് എന്നാണ് ഈ ദേശത്തെ വിളിക്കുന്നത്.
ഉന്നാവോയുടെ ചരിത്രം മാറ്റിക്കുറിച്ച സാക്ഷി മഹാരാജ്
സാക്ഷി മഹാരാജ് എന്നറിയപ്പെടുന്ന സ്വാമി സച്ചിദാനന്ദ ഹരി സാക്ഷി ജി മഹാരാജ്. തന്റെ നിലപാടുകളിൽ ഉറച്ച് നിൽക്കുകയും, ആ നിലപാടുകൾ പൊതുസമൂഹത്തിന് മുന്നിൽ ഉറക്കെപ്പറയുകയും ചെയ്യുന്ന വ്യക്തി. പിന്നാക്ക വിഭാഗത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഉന്നാവോയിൽ കാവിക്കൊടി പാറിക്കാൻ വീണ്ടും ഇറങ്ങിയിരിക്കുകയാണ് സാക്ഷി മഹാരാജ്.

ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ സാക്ഷി ധാമിൽ ആത്മാനന്ദ്ജി മഹാരാജിന്റെയും മദാലസദേവി ലോധിയുടെയും മകനായാണ് സാക്ഷി ജനിച്ചത്. ചെറുപ്പകാലം മുതൽ രാഷ്‌ട്രീയത്തിൽ സജീവമായ സാക്ഷി മാഹാരാജ് 1991-ൽ മഥുരയിൽ നിന്നും 1996-ലും 1998-ലും ഫറൂഖാബാദിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2014-ലും തന്റെ ജനവിധി തേടാനായി ഉന്നാവോ ലോക്സഭാ മണ്ഡലത്തിൽ നിന്നും സാക്ഷി മാഹാരാജ് മത്സര രംഗത്തിറങ്ങിയിരുന്നു. 2019 ൽ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ഒരുമിച്ച് മത്സരിച്ചപ്പോൾ അദ്ദേഹം 7.3 ലക്ഷം വോട്ടുകൾ നേടി. എന്നത് മൊത്തം പോൾ ചെയ്ത വോട്ടിന്റെ 56.3% നേടി. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3.10 ലക്ഷം വോട്ടിനും 2019-ലെ തിരഞ്ഞെടുപ്പിൽ 4.9 ലക്ഷത്തിനുമാണ് അദ്ദേഹം വിജയിച്ചത്.
രാജ്യത്ത് 17 വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി ആശ്രമങ്ങളുമുള്ള സാക്ഷി മഹാരാജ് ഗ്രൂപ്പിന്റെ ഡയറക്ടർ കൂടിയാണ് അദ്ദേഹം.
ഉന്നാവോയിലെ രാഷ്‌ട്രീയപ്പോരാട്ടം
സാക്ഷി മാഹരാജിനെതിരെ ജനവിധി തേടാൻ സമാജ് വാദി പാർട്ടിക്ക് വേണ്ടി അന്നു ടണ്ടറും ബിഎസ്പിയ്‌ക്ക് വേണ്ടി അശോക് കുമാർ പാണ്ഡെയുമാണ് കളത്തിലിറങ്ങുന്നത്. ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ഉന്നാവോയിൽ ജനങ്ങൾ ആർക്കൊപ്പമെന്ന അറിയാനുള്ള ആകാംക്ഷയിലാണ് സ്ഥാനാർത്ഥികൾ. എന്നാൽ കോൺഗ്രസ് തട്ടകം പൊളിച്ചടുക്കിയ സാക്ഷി മഹാരാജ് ഇക്കുറിയും ലോക്സഭ സീറ്റ് നേടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉന്നാവോ മണ്ഡലത്തിൽ നിന്ന് സമാജ്‌വാദി പാർട്ടി നേതാവ് അരുൺ ശങ്കർ ശുക്ലക്കെതിരെ സാക്ഷി രംഗത്തെത്തിയിരുന്നു. അന്ന് മത്സര ചൂടേറിയ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി നേതാവിനെതിരെ 4,00,956 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് സാക്ഷി തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെപ്പോലെതന്നെ വൻ ഭൂരിപക്ഷത്തോടെ വീണ്ടും സാക്ഷി മഹാരാജ് ജയിക്കുമെന്ന് ബിജെപിയ്‌ക്ക് പരിപൂർണ വിശ്വാസമാണ്. മണ്ഡലത്തിൽ ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണവും നടക്കുന്നുണ്ട്. . 1991-ൽ കോൺഗ്രസിന്റെ അക്കൗണ്ട് ബിജെപി പിടിച്ചതോടെ പിന്നീട് തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിലും ആ സ്ഥാനം നിലനിർത്തുകയിരുന്നു.
2014-ലെയും 2019-ലെയും പോലെ മോദി തരംഗം ഇത്തവണയും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. വോട്ടർമാർ ഏറെയും പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവരാണ്.
ഉന്നാവോ ലോക്സഭാ മണ്ഡലം
രാജ്യത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പാർലമെൻ്റ് സീറ്റുകളിലൊന്നാണ് ഇവിടം. മോഹൻ, ഉന്നാവോ, ബംഗർമൗ, സഫിപൂർ, ഭഗവന്ത്‌നഗർ, പൂർവ എന്നീ ആറ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ഉന്നാവോ ലോക്സഭാ മണ്ഡലം.

13 ലോക്സഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുന്നത്. 23,41,740 വോട്ടർമാരാണ് ഉന്നാവോ ലോക്സഭാ മണ്ഡലത്തിലുള്ളത്. പൊതുതെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിലാണ് ഉന്നാവോ വോട്ട് ചെയ്യുന്നത്. നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ജില്ലയിൽ 2498 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.















