മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ചോലക്കാട് പന്നിക്കോട്ടുമുണ്ട സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്. അംഗപരിമിതനായ കുട്ടി രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഒരു മാസമായി ചികിത്സയിൽ കഴിയുന്ന ജിഗിൻ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
കുട്ടിയുടെ പിതാവ് ചന്ദ്രൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലും സഹോദരൻ ജിബിൻ കോഴിക്കോട് മെഡിക്കൽ കോളേജിലും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്. ഇന്ന് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ മരണമാണ് ജിഗിന്റേത്. ഇന്ന് രാവിലെ പോത്തുകൽ സ്വദേശി ഇത്തിക്കൽ സക്കീറും മഞ്ഞപ്പിത്തത്തെ തുടർന്ന് മരിച്ചിരുന്നു.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ നാളെ അടിയന്തിര യോഗം ചേരും.കഴിഞ്ഞ 5 മാസത്തിനിടെ 8 പേരുടെ മരണമാണ് മലപ്പുറത്ത് മഞ്ഞപ്പിത്തത്തെ തുടർന്ന് റിപ്പോർട്ട് ചെയ്തത്. 3000-ത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്തു. പോത്തുകൽ,പൂക്കോട്ടൂർ,പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ്ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
എറണാകുളം ജില്ലയിലെ വേങ്ങൂരിലും മഞ്ഞപ്പിത്തം പടർന്നു പിടിച്ചത് നിയന്ത്രിക്കാനാകാത്ത സ്ഥിതിയിലാണ്. കേരള ജല അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളം കുടിച്ചതിനെത്തുടർന്ന് വേങ്ങൂർ പഞ്ചായത്തിൽ ഏപ്രിൽ 17 നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. 143 പേർക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചത്.















