മലയാളത്തിന് മാത്രമല്ല ഇന്ത്യൻ സിനിമ ലോകത്ത് തന്നെ നികത്താനാകാത്ത വിടവ് ബാക്കി വച്ചാണ് നെടുമുടി വേണു വിട വാങ്ങുന്നത്. നായകൻ, വില്ലൻ, സ്വഭാവനടൻ അങ്ങനെ ഏത് വേഷവും നെടുമുടി എന്ന പ്രതിഭയുടെ കൈകളിൽ ഭദ്രമായിരുന്നു. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അദ്ധ്യാപകരായിരുന്ന പി.കെ.കേശവൻ പിള്ളയുടേയും കുഞ്ഞിക്കുട്ടിയമ്മയുടേയും മകനായി 1948 മെയ് 22നാണ് ജനനം. കോളേജ് പഠനകാലത്ത് തന്നെ കലാ, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ കെ.വേണുഗോപാൽ എന്ന നെടുമുടി വേണു സജീവമായിരുന്നു. കോളേജിൽ വേണുവിന്റെ സഹപാഠിയായിരുന്നു സംവിധായകൻ ഫാസിൽ. ഫാസിലിനൊപ്പം നാടകങ്ങളും മിമിക്രിയുമെല്ലാം അവതരിപ്പിച്ചാണ് കലാരംഗത്ത് സജീവമാകുന്നത്.
കോളേജിൽ പഠിക്കുന്ന സമയത്ത് തോപ്പിൽ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു. ഈ സമയത്താണ് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെടുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ നാടകസംഘത്തിൽ വേണു സജീവമായി. ഭരത് ഗോപി അടക്കമുള്ള മഹാ നടന്മാരുമായി ഇവിടെ വച്ചാണ് അടുപ്പമുണ്ടാകുന്നത്. ഇതിനിടെ കുറച്ചുകാലം ജവഹർ ബാലഭവനിൽ നാടക അധ്യാപകനായും സേവനം അനുഷ്ഠിച്ചു. കടമ്പ പോലെയുള്ള കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചു. ഇതിനൊപ്പം തന്നെ കലാകൗമുദിയിൽ പത്രപ്രവർത്തകനായും ജോലിനോക്കി. സിനിമയുമായി ബന്ധപ്പെട്ടുള്ള നിരവധി പ്രതിഭാശാലികളുമായി ഈ സമയത്താണ് നെടുമുടി വേണു അടുത്ത ബന്ധം സ്ഥാപിക്കുന്നത്.
ഇതിൽ നെടുമുടി വേണുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത് അരവിന്ദനുമായുള്ള സൗഹൃദമായിരുന്നു. 1978ൽ അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് സിനിമയിലെ സജീവയാത്ര ആരംഭിക്കുന്നത്. ഇതിന് ശേഷം അഭിനയിച്ച ഭരതന്റെ ആരവവും തകരയും വേണുവിന് മലയാള ചലച്ചിത്ര ലോകത്ത് മികച്ച പേര് നേടിക്കൊടുത്തു. മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാകാൻ പിന്നീട് അദ്ദേഹത്തിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് ശ്രദ്ധേയമായ നിരവധി പരമ്പരകളിലും അഭിനയിച്ചു. അദ്ദേഹം സംവിധാനം ചെയ്ത കൈരളീവിലാസം ലോഡ്ജ് എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1990ൽ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. 2003ൽ പുറത്തിറങ്ങിയ മാർഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഭരതൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാർഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. അവസ്ഥാന്തരങ്ങൾ എന്ന ടെലിവിഷൻ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചു. സൈറ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007-ൽ സിംബാബ്വെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. ഇതിന് പുറമെ മറ്റ് നിരവധി പുരസ്‌കാരങ്ങളും തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്.
ചാമരം, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, അപ്പുണ്ണി, പാളങ്ങൾ, തകര, മംഗളം നേരുന്നു, ചില്ല്, യവനിക, വാരിക്കുഴി, പരസ്പരം, സർഗ്ഗം, പഞ്ചവടിപ്പാലം, അടിവേരുകൾ, അക്കരെ, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഹിസ് ഹൈനസ് അബ്ദുള്ള, വിയറ്റ്‌നാം കോളനി, സൂര്യഗായത്രി, ഡോക്ടർ പശുപതി, ധ്വനി, ചിത്രം, നന്ദിനി ഓപ്പോൾ, കാക്കക്കുയിൽ, ചുരം, സുന്ദരക്കില്ലാടി, ഹരികൃഷ്ണൻസ്, ബാലേട്ടൻ, തന്മാത്ര, താളവട്ടം, ദേവാസുരം, മേഘം, ഇഷ്ടം, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ത്യൻ, അന്യൻ തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ നുണക്കഥ, സവിധം, തീർത്ഥം, അമ്പട ഞാനേ തുടങ്ങീ ഏഴോളം സിനിമകളുടെ രചയിതാവുമാണ്.
Comments