ന്യൂഡൽഹി: വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടലുമായി ഹരിയാന ഹൈക്കോടതി. യുവരാജിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഇടക്കാല ജാമ്യത്തിൽ വിടണമെന്ന് കോടതി ഉത്തരവിട്ടു.
അമോൽ രത്തൻ സിംഗ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ യുവരാജിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഹരിയാന പോലീസിന് മുന്നിൽ യുവരാജിനോട് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് നവംബർ 18ലേക്ക് മാറ്റി.
2020 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. രോഹിത്ത് ശർമയുമായുള്ള തൽസമയ ഇൻസ്റ്റഗ്രാം ചാറ്റിനിടെ മറ്റൊരു ക്രിക്കറ്റ് താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്നാണ് ആരോപണം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ അഭിഭാഷകനും ദളിത് അവകാശ പ്രവർത്തകനുമായ രജത് കൽസനാണ് പരാതി നൽകിയത്. ദളിതരെ അധിക്ഷേപിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ യുവരാജിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
എന്നാൽ കേസെടുത്തതിന് പിന്നാലെ യുവരാജ് ക്ഷമ ചോദിച്ച് രംഗത്തെത്തി. വിവേചനമില്ലാതെയാണ് ബഹുമാനിക്കുന്നതെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും യുവരാജ് പ്രതികരിച്ചിരുന്നു.
Comments