ബംഗളൂരു: സംസ്ഥാനത്ത് കൽക്കരി ക്ഷാമമോ വൈദ്യുതി പ്രതിസന്ധിയോ ഇല്ലെന്ന് കർണ്ണാടക ഊർജ്ജമന്ത്രി വി. സുനിൽ കുമാർ. കേന്ദ്രസർക്കാർ ആവശ്യത്തിന് കൽക്കരി സംസ്ഥാനത്തിന് നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലും കൽക്കരി ക്ഷാമന്നെ തരത്തിൽ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണം.
പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് സുനിൽ കുമാർ പറഞ്ഞു. മഹാനദിയിലെ കൽക്കരി ഖനന കേന്ദ്രത്തിൽ നിന്നും ഇന്ന് രാവിലെ അവശ്യമായ കൽക്കരി സംസ്ഥാനത്ത് എത്തി. കേന്ദ്രസർക്കാർ സാധാരണയായി 8 റേക്ക് കൽക്കരിയാണ് നൽകുന്നത്. രണ്ട് റേക്ക് അധികം കൽക്കരി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് സർക്കാർ അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കൽക്കരി ക്ഷാമമില്ലെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി ആർകെ സിംഗും കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയും അറിയിച്ചിരുന്നു. രാജ്യത്ത് ഇന്നലെ മാത്രം 1.95 മില്യൺ ടൺ കൽക്കരിയാണ് വിതരണം ചെയ്തത്. ഇതുവരെ പ്രതിദിനം വിതരണം ചെയ്തതിൽ ഏറ്റവും കൂടുതലാണിത്.
ഗെയിൽ, ടാറ്റ എന്നിവയുമായി നടത്തിയ ആശയവിനിമയത്തിൽ വന്ന പിഴവാണ് ഇത്തരം വാർത്തകൾ പരക്കാൻ ഇടയായതെന്ന് ഊർജ്ജ മന്ത്രി ആർ.കെ സിംഗ് നേരത്തെ അറിയിച്ചിരുന്നു. അതിനിടെ ഇന്നലെ കൽക്കരി ശേഖരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ആർകെ സിംഗും, മന്ത്രി പ്രഹ്ലാദ് ജോഷിയും യോഗത്തിൽ പങ്കെടുത്തു.
Comments