തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള പ്രതികൾ തലേ ദിവസമേ നിയമസഭയിൽ തങ്ങിയിരുന്നുവെന്ന് ഉത്തരവിൽ പറയുന്നു. ദുരുദ്ദേശ്യമില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. തെളിവുകളും സാക്ഷിമൊഴികളും ഇവർക്കെതിരായ കുറ്റം വ്യക്തമാക്കുന്നുണ്ട്. ഡിവിഡി ദൃശ്യങ്ങൾ വ്യാജമല്ലെന്ന് ഫോറൻസിക് റിപ്പോർട്ടുണ്ടെന്നും കോടതി പറയുന്നു. തിരുവനന്തപുരം സിജിഎം കോടതിയുടെ ഉത്തരവിലെ പരാമർശമാണ് പുറത്തുവന്നിരിക്കുന്നത്.
കേസിലെ പ്രതികളുടെ വിടുതൽ ഹർജി ഇന്ന് സിജിഎം കോടതി തള്ളിയിരുന്നു. ശിവൻകുട്ടിയുടേത് അടക്കമുള്ളവരുടെ ഹർജിയാണ് കോടതി തള്ളിയത്. ആറ് പ്രതികളും നവംബർ 22ന് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. വിചാരണ നടപടികളിലേക്ക് കടക്കുന്നതിന് മുൻപായി പ്രതികളെ അന്നേ ദിവസം കുറ്റപത്രം വായിച്ച് കേൾപ്പിക്കും. വി ശിവൻകുട്ടിക്ക് പുറമെ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ.സദാശിവൻ, കെ അജിത്ത് തുടങ്ങിയവരാണ് കേസിൽ പ്രതികൾ.
പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങളുടെ ആധികാരികതയാണ് പ്രതികൾ കോടതിയിൽ ചോദ്യം ചെയ്തത്. പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ ശരിയല്ലെന്നും ഇവർ ഹർജിയിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ദൃശ്യങ്ങൾ വ്യാജമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട് ഉണ്ടെന്ന് കോടതി വ്യക്തമാക്കി. കുറ്റപത്രത്തിൽ ഒരുപാട് അപാകതകളുണ്ട്. അതുകൊണ്ട് കുറ്റപത്രം തള്ളണം എന്ന ആവശ്യമാണ് കോടതിയിൽ ഉന്നയിച്ചത്. എന്നാൽ ഒരിക്കലും ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് ഈ ആറ് പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.
Comments