മാലി: ജയം അനിവാര്യമായിരുന്ന മത്സരത്തിൽ മാലിദ്വീപിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ മുന്നേറ്റം. നായകൻ സുനിൽ ഛേത്രിയുടെ മികവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. നേപ്പാളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി.
സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് കളിയിൽ നിർണ്ണായകമായത്. ലോക ഫുട്‌ബോൾ ഇതിഹാസം പെലെയുടെ അന്താരാഷ്‌ട്ര മത്സരങ്ങളിൽ രാജ്യത്തിനായി ഏറ്റവുമധികം ഗോൾ നേടുക എന്ന നേട്ടമാണ് ഛേത്രി മറികടന്നത്. ലോകത്തിൽ രാജ്യാന്തര മത്സരങ്ങളിൽ കൂടുതൽ ഗോൾ നേടുന്ന താരങ്ങളിൽ ഇതോടെ ഛേത്രി ആറാം സ്ഥാനത്തേക്ക് ഉയർന്നു.
മികച്ച വിജയം മാത്രം ലക്ഷ്യം വെച്ചാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. 33-ാം മിനിറ്റിൽ മൻവീർ സിംഗിലൂടെ ഇന്ത്യ ലീഡ് നേടി. എന്നാൽ ആദ്യപകുതിയുടെ അവസാന നിമിഷം മാലിദ്വീപ് പെനാൽറ്റി മുതലാക്കി സമനില പിടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ സുനിൽ ഛേത്രി രക്ഷകനായി.
62-ാം മിനിറ്റിൽ ഛേത്രി ഇന്ത്യക്ക് 2-1ന്റെ ലീഡ് നൽകി. ഒമ്പത് മിനിറ്റിന് ശേഷം ജയം ആധികാരികമാക്കി മികച്ച ഹെഡ്ഡറിലൂടെ ഇന്ത്യൻ സൂപ്പർതാരം തന്റെ രണ്ടാം ഗോളും കണ്ടെത്തി.
Comments