കോട്ടയം: കുത്തിയൊലിച്ച് എത്തിയ മലവെളളം ഒരു അടയാളം പോലും ബാക്കിവെയ്‌ക്കാതെ കവർന്നെടുത്ത മാർട്ടിനും കുടുംബത്തിനും കാവാലിയുടെ യാത്രാമൊഴി. പ്രകൃതി ദുരന്തത്തിൽ ഒരു നാടിന്റെ ഓർമ്മയായി മാറിയ കുടുംബത്തെ അവസാനം യാത്രയാക്കാൻ ദുരിതപ്പെയ്‌ത്തിലും ആ നാട്ടുകാർ ഒന്നായി ഒഴുകിയെത്തി. കാവാലി സെന്റ് മേരീസ് ചർച്ചിൽ നടന്ന പ്രാർത്ഥനകൾക്കിടെ നിരത്തി വെച്ചിരുന്ന ആറ് ശവപ്പെട്ടികളിൽ പൂക്കളായും കണ്ണീർത്തുളളികളായും നാട്ടുകാർ ആദരാഞ്ജലി അർപ്പിച്ചു.
കൂട്ടിക്കൽ കാവാലിയിലെ ഉരുൾപൊട്ടലിൽ മരിച്ച മാർട്ടിന്റേയും അമ്മ ക്ലാരമ്മ, ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരുടെയും സംസ്‌കാര ചടങ്ങാണ് നാട്ടുകാർക്ക് ഒരിക്കലും മറക്കാനാവാത്ത വിങ്ങലായി മാറിയത്. ക്ലാരമ്മയുടേയും സിനിയുടേയും സോനയുടേയും മൃതദേഹം ശനിയാഴ്‌ച്ച തന്നെ ലഭിച്ചിരുന്നു. ഇന്നലെയാണ് കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങൾ തെരച്ചിൽ സംഘങ്ങൾ കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളിയിലെ പെയ്ന്റ് കടയിലെ ജീവനക്കാരനാണ് മാർട്ടിൻ. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി.എൻ വാസവൻ ആദരാഞ്ജലി അർപ്പിച്ചു.
ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ പ്ലാപ്പള്ളിയിൽ ശനിയാഴ്‌ച്ച രാവിലെ 8.30 മുതൽ 11.30 വരെ ചെറുതും വലുതുമായി ഇരുപതോളം ഉരുൾ പൊട്ടലുകളാണ് ഉണ്ടായത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡാണ് പ്ലാപ്പള്ളി. ഇവിടെ 130ഓളം കുടുംബങ്ങളാണുള്ളത്. ഗ്രാമത്തിന്റെ കേന്ദ്രമായി കരുതുന്ന കടയ്‌ക്കൽ ജംഗ്ഷനിലാണ് വലിയ ഉരുൾപൊട്ടലുണ്ടായത്.
Comments