ദുബായ്: ഇന്ത്യയുടെ ടി-20 ലോകകപ്പിന്റെ സന്നാഹമത്സരങ്ങൾക്ക് ആവേശമായി മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ സാന്നിദ്ധ്യം. ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരത്തിന്റെ പരിശീലനത്തിലാണ് ഗ്രൗണ്ടിൽ ധോണിയും ഇറങ്ങിയത്.
മുഖ്യപരിശീലകനായ രവിശാസ്ത്രി ടി-20 ലോകകപ്പോടെ സ്ഥാനമൊഴിയുകയാണ്. രാഹുൽ ദ്രാവിഡ് വരാനിരിക്കുന്ന ന്യൂസിലന്റ് പര്യടനത്തിൽ ടീം ഇന്ത്യയുടെ മുഖ്യപരിശീല കനാകുന്ന പശ്ചാത്തലത്തിൽ ധോണിയുടെ സാന്നിദ്ധ്യം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും കാണുന്നത്.
ഇന്ത്യക്ക് ആദ്യ ടി-20 കിരീടം നേടിത്തന്ന നായകനെന്ന നിലയിൽ സമാനതകളില്ലാത്ത താരമാണ് ധോണി. യുവതാരങ്ങളെ കൊണ്ടുനടക്കാനും സമ്മർദ്ദം ലഘൂകരിക്കാനും മികച്ച തന്ത്രങ്ങളിലൂടെ എതിരാളികളെ വീഴ്‌ത്താനുമുള്ള ധോണി സ്‌റ്റൈൽ ലോകക്രിക്കറ്റിൽ ഇന്നും ഇളക്കമില്ലാതെ നിലനിൽക്കുകയാണ്.
ഇത്തവണ ടി-20യിൽ ടീമിനൊപ്പം ഉണ്ടാകണമെന്ന സൗരവ് ഗാംഗുലിയുടെ അഭ്യർത്ഥന ധോണി സസന്തോഷം ഏറ്റെടുത്തു. ഒപ്പം ഒരു കാരണവശാലും പ്രതിഫലം വാങ്ങിയുള്ള ജോലിയായി ടീമിനൊപ്പം നിൽക്കില്ലെന്ന ധോണിയുടെ തീരുമാനം ബി.സി.സി.ഐയേയും ആരാധകരേയും ഒരു പോലെ ഞെട്ടിച്ചു.
Comments