കോട്ടയം: ഇടുക്കി സംഭരണിയിലെ ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിയോടെ തുറക്കുമെന്ന മുന്നറിയിപ്പ് എത്തിയതോടെ 2018ലെ പ്രളയമാണ് ഓരോ മലയാളിയും ഓർത്തെടുക്കുന്നത്. 2018ലെ പ്രളയകാലത്താണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്. 26 വർഷങ്ങൾക്ക് ശേഷം അന്ന് തുറന്നപ്പോൾ കാണാൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. മൂന്ന് വർഷത്തിന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഇന്ന് വീണ്ടും തുറക്കും.
ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പിൽവേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാൽ ഇടുക്കി-കട്ടപ്പന റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടേക്കാം. ഏറ്റവും അവസാനം ആലുവാപ്പുഴയിലെത്തി അറബിക്കടലിലായിരിക്കും വെള്ളം ചേരുക.
1920കളിൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ജോണും ആദിവാസി മൂപ്പനായ കൊലുമ്പനുമായിരുന്നു അണക്കെട്ട് നിർമ്മിച്ചത്. പിന്നീട് കൊലുമ്പൻ മരിച്ചെങ്കിലും ആദരസൂചകമായി കൊലുമ്പന്റെ പ്രതിമ അണക്കെട്ടിന്റെ സമീപം സ്ഥാപിച്ചു. ഏതാണ്ട് 552 അടിയാണ് അണക്കെട്ടിന്റെ ഉയരം. ആദ്യം 1981 ഒക്ടോബറിലും, പിന്നീട് 1992ലും, അതിനും ശേഷം 2018ലുമാണ് ഇടുക്കി തുറന്നിട്ടുള്ളത്. 2398ആണ് പരമാവധി ജലസംഭരണ ശേഷി.
ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടർ ഉയർത്തും. പിന്നാലെ മറ്റു രണ്ടു ഷട്ടറുകൾ. വെള്ളമൊഴുകുന്ന പ്രദേശങ്ങളിൽ കർശന ജാഗ്രതാനിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
Comments