ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. നൈനിറ്റാൾ ജില്ലയിലാണ് വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17 പേർ മരിച്ചതായാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകുന്ന പ്രാഥമിക വിവരം. മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. നൈനിറ്റാൾ നദി കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴയിലും മണ്ണിടിച്ചിലിലും ബദരിനാഥ് ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ കുടുങ്ങിപ്പോയ യാത്രക്കാരെ രക്ഷപെടുത്തിയിട്ടുണ്ട്.
ചമ്പാവതി ജില്ലയിൽ നൈനിറ്റാളിനേയും ഉദ്ധം സിംഗ് നഗറിനേയും ബന്ധിപ്പിക്കുന്ന ഹൽദ്വാനി പാലത്തിന്റെ ഒരു ഭാഗം ഒഴുകിപ്പോയി. തലനാരിഴയ്‌ക്കാണ് ഇവിടെയുണ്ടായിരുന്ന രണ്ട് ബൈക്ക് യാത്രികർ രക്ഷപെട്ടത്. നൈനിറ്റാൾ തടാകത്തിൽ ജലനിരപ്പ് ഉയരുകയാണ്. റോഡുകളിലെല്ലാം വെള്ളം കയറി. താഴ്ന്ന പ്രദേശത്തുള്ള വീടുകളിലും കെട്ടിടങ്ങളിലുമെല്ലാം വെള്ളം കയറിയിട്ടുണ്ട്.
ഇന്നലെ രാത്രിമുതൽ ഇവിടെ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രാംനഗറിലെ റിസോർട്ടിൽ നൂറോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവിടുത്തെ ട്രീ റിസോർട്ടിലാണ് നൂറോളം പേർ കുടുങ്ങിക്കിടക്കുന്നത്. അവിടെയുള്ളവർ സുരക്ഷിതരാണെന്നാണ് വിവരം. ഇവരെ രക്ഷിക്കാൻ വ്യോമസേനയുടെ ഹെലികോപ്ടറുകൾ എത്തിയിട്ടുണ്ട്.
ഗുജറാത്തിൽ നിന്നുള്ള തീർത്ഥാടകരാണ് റിസോർട്ടിൽ കുടുങ്ങിയവരിൽ കൂടുതലും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ ഫോണിൽ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തത്തേതിലും അധികം മഴയാണ് ഇത്തവണ സംസ്ഥാനത്തിന് ലഭിച്ചതെന്നാണ് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Comments