ഹിന്ദുസമൂഹത്തിന് സുരക്ഷയുള്ളത് ഇന്ത്യയിൽ മാത്രമെന്ന് തെളിയിക്കുകയാണ് ബംഗ്ലാദേശിലെ വ്യാപക ആക്രമണം. പാകിസ്താനിലേത് പോലെ ഹൈന്ദവ ക്ഷേത്രങ്ങൾക്കും വിശ്വാസികൾക്കും നേരെ നടക്കുന്നത് കലാപസമാനമായ ഏകപക്ഷീയമായ ആക്രമണങ്ങളാണ്.
ദുർഗ്ഗാപൂജ ആഘോഷ സമയത്താണ് ഹിന്ദു വിശ്വാസികൾക്ക് നേരെ ആസൂത്രിതമായ ആക്രമണം ആരംഭിച്ചത്. ക്ഷേത്രങ്ങളിൽ ദുർഗ്ഗാപൂജ നടക്കുമ്പോൾ നൂറുകണക്കിനുള്ള മതമൗലികവാദികളാണ് ക്ഷേത്രത്തിലേക്ക് ഇരച്ചെത്തിയത്. പൂജാ പന്തലുകൾ കത്തിച്ചു പൂജാരിമാരെ തല്ലി കൊന്നും ഭക്തരെ അടിച്ചോടിച്ചും നടത്തിയത് നരനായാട്ട്. ക്ഷേത്രത്തിനകത്ത് കയറി കണ്ണികണ്ടതെല്ലാം കലാപകാരികൾ അടിച്ചു തകർക്കുകയായിരുന്നു, ക്ഷേത്രവും അഗ്നിക്കിരയാക്കി. വിശ്വാസികളെയും തല്ലിച്ചതച്ച് മതമൗലികവാദികൾ അഴിഞ്ഞാടുന്ന കാഴ്ചയാണ് ബംഗാളിൽ ഉടനീളം അരങ്ങേറുന്നത്.
ഇസ്ലാമിക മതഗ്രന്ഥമായ ഖുറാൻ ദുർഗ്ഗാദേവീ വിഗ്രഹത്തിന്റേയും ശ്രീരാമ വിഗ്രഹത്തിന്റേയും കാലിനടുത്ത് ഇരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നത്. ആക്രമണം ഇസ്‌കോണിന്റെ അടക്കമുള്ള ക്ഷേത്രങ്ങളിലേക്കും വ്യാപിച്ചു. ക്രൂരമായ ആക്രമണം തുടരുമ്പോഴും ഷേഖ് ഹസീന ഭരണകൂടം പ്രതിപക്ഷത്തിന് മേൽ ആരോപണം ഉന്നയിച്ച് തടിയൂരുകയാണ്.
ബംഗാളിലെ ഏകപക്ഷീയമായ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ലോകരാജ്യങ്ങളിൽ നിന്ന് ഉയരുന്നത്. അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ രാജ്യങ്ങളും അക്രമത്തെ അപലപിച്ചു. മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്. മതവിശ്വാസത്തോടൊപ്പം തങ്ങളുടെ വിശേഷ ദിവസങ്ങൾ സന്തോഷത്തോടെ ആഘോഷിക്കാനും അതാത് മതവിശ്വാസികളെ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പാശ്ചാത്യ രാജ്യങ്ങളിലടക്കം ശ്രീകൃഷ്ണ സങ്കല്പത്തിന്റെ എല്ലാ സൗന്ദര്യവും ജനങ്ങളിലേക്ക് എത്തിക്കുന്ന ഇസ്‌കോണിനെതിരെയുണ്ടായ ഇസ്ലാമിക ഭീകരാക്രമണത്തിനെതിരെ അമേരിക്കയും മറ്റ് വിദേശരാജ്യങ്ങളും രംഗത്തെത്തിക്കഴിഞ്ഞു. ആഗോളതലത്തിൽ ഏറെ അനുയായികളുള്ള ഇസ്‌കോൺ എന്ന് ചുരുക്കപ്പേരിലറിയപ്പെടുന്ന ഹരേരാമ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ക്ഷേത്രങ്ങൾക്കും സ്വത്തുക്കൾക്കും നേരെ നടക്കുന്നത് കൊടും ക്രൂരതകളാണ്. മതമൗലിക വാദികളുടെ ആക്രമണത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കളുടെ വീടുകളും കടകളും അക്രമികൾ നശിപ്പിച്ചു. കൂടാതെ നിരവധി ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു. നിരപരാധികളായ ഹിന്ദുക്കളെ വളരെ ക്രൂരമായാണ് ഇസ്ലാമിക മതമൗലിക വാദികൾ കൊലചെയ്തത്.
ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കെതിരായ ആക്രമം ഇനിയും അവസാനിച്ചിട്ടില്ല. ഒട്ടുമിക്ക ജില്ലകളിലെയും ക്ഷേത്രങ്ങൾക്ക് നേരെ ആസൂത്രിതമായ ആക്രമണം തുടരുകയാണ്. ഭരണകൂടം വെറും നോക്കുകുത്തി മാത്രം. പാകിസ്താനിലെപോലെ വെറും പത്തുശതമാനം വരുന്ന ഹിന്ദുക്കൾ ബംഗ്ലാദേശിലും ദുർബല വിഭാഗമാണ്. ഇസ്ലാമിക ഭരണകൂടങ്ങൾ മതമൗലികവാദികൾക്കെതിരെ ശക്തമായ നിലപാട് എടുക്കാത്തതാണ് ലോകരാജ്യങ്ങളെ ചൊടിപ്പിക്കുന്നത്. പാകിസ്താനിലും, അഫ്ഗാനിസ്ഥാനിലും ,ബംഗ്ലാദേശിലും ന്യൂനപക്ഷമായ ഹിന്ദുവിറെ അവസ്ഥ എന്താണെന്നതിറെ നേർക്കാഴ്ചയാണ് ഈ ആക്രമ ണങ്ങൾ .














