ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 46 ആയി. കാണാതായവരുടെ എണ്ണം 11 ആണെന്നാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രളയബാധിത പ്രദേശങ്ങൾ ആകാശനിരീക്ഷണത്തിലൂടെ സന്ദർശിക്കുമെന്നാണ് വിവരം. വൈകിട്ടെത്തുന്ന കേന്ദ്രമന്ത്രി സംസ്ഥാനത്തെ സാഹചര്യം മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി ചർച്ച ചെയ്യും.
സംസ്ഥാനത്ത് 17 ദേശീയ ദുരന്തനിവാരണസേന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇവർ രക്ഷാപ്രവർത്തനം തുടരുകയാണ്. 1300ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 87 പേരെ എൻഡിആർഎഫ് രക്ഷപ്പെടുത്തി. മൂന്ന് ദിവസം തുടർച്ചയായി പെയ്ത മഴയിലും മേഘവിസ്‌ഫോടനത്തിലും സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. പല ജില്ലകളിലും റോഡുകൾ പൂർണമായും ഒലിച്ചുപോയതായും നദികൾ വഴിമാറി ഒഴുകുകയാണെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. മണ്ണിടിച്ചിലിൽ ഗ്രാമങ്ങളും പാലങ്ങളും തകർന്നിട്ടുണ്ട്. നൈനിറ്റാൾ, അൽമോറ തുടങ്ങി പല ജില്ലകളും പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപയും വീടുകൾ നഷ്ടപ്പെട്ടവർക്ക് 1.9 ലക്ഷം രൂപയും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ന്യൂനമർദ്ദം പശ്ചിമ ബംഗാൾ, ഒഡീഷ ഭാഗത്തേക്ക് നീങ്ങിയതിനാൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
Comments