കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന് കുഴൽപ്പണ ഇടപാടുകൾ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. ഇയാളുടെ മുൻ ഡ്രൈവർ അജി നെട്ടൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മോൻസൻ നിരവധി തവണ കാരവനിൽ കോടികൾ ബെംഗ്ലൂരുവിലേക്ക് കടത്തിയിട്ടുണ്ട്. പരിശോധനകൾ കർശനമായിരുന്ന കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തും മോൻസന് വേണ്ടി താൻ പണം കൊണ്ടുപോയിട്ടുണ്ടെന്നും അജി നെട്ടൂർ ജനം ടി വി യോട് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ മോൻസൻ മാവുങ്കൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായതോടെയാണ് ഇയാൾക്കെതിരായ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്തംബർ 26നാണ് മോൻസനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇയാൾക്കെതിരേ പോക്‌സോ കേസും പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. മോൻസന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോലീസ് കേസ് ചുമത്തിയത്.















