തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീടുകളിടിയുന്നു. പത്ത് വീടുകൾ ഇടിഞ്ഞ് വാസയോഗ്യമല്ലാതെയായി. പ്രായിമൂട് എന്ന സ്ഥലത്ത് മാത്രം മൂന്ന് വീടുകളും നെയ്യാറ്റിൻകര ടൗണിൽ രണ്ട് വീടുകളും ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയും വെള്ളക്കെട്ടിനും പിന്നാലെയാണ് വീടുകൾ ഇടിയുന്നത്.
വീടുകളിൽ താമസിച്ചിരുന്ന കുടുംബങ്ങളെ ചെങ്കലിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശത്ത് നിന്നും നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. നെയ്യാർ ഡാം തുറന്നതും കനത്തമഴയും നെയ്യാറിന്റെ തീരത്ത് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് ശക്തമായ മഴയെ തുടർന്ന് നാലിടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. പടങ്ങിട്ടത്തോട്, വിആർടി കവ, പാലക്കുഴിയിലെ കൽക്കുഴി,വിലങ്ങൻ പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടിയത്. ഇവിടെ നിന്നും എഴുപതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മലപ്പുറത്ത് നിരവധി വീടുകളിൽ വെള്ളം കയറി.
Comments