കൊൽക്കത്ത: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ കൊള്ളയടിക്കുകയല്ലാതെ ഇൻഡി സഖ്യം രാജ്യത്തിനായി എന്ത് ചെയ്തുവെന്ന് പ്രധാനമന്ത്രി ചോദിച്ചു. പശ്ചിമ ബംഗാളിലെ ഭോൽപൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” അഴിമതിയും കൊള്ളയടിക്കലുമാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഒരു കാലത്ത് രാജ്യം കോൺഗ്രസിന്റെ അധീനതയിലായിരുന്നു. 60 വർഷകാലത്തോളം കോൺഗ്രസ് ഇവിടെ ഭരിച്ചു. എന്നാൽ എന്താണ് അവർ രാജ്യത്തിനായി ചെയ്തത്? അഴിമതി മാത്രമാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം. അതിനായി ഭരണം തിരികെ പിടിക്കാൻ അവർ ശ്രമിക്കുന്നു”.- പ്രധാനമന്ത്രി പറഞ്ഞു.
മദ്യനയ കുഭകോണം, 2G അഴിമതി, അന്തർവാഹിനി അഴിമതി, ഹെലികോപ്റ്റർ അഴിമതി തുടങ്ങി ഇൻഡി സഖ്യം ചെയ്ത അഴിമതികൾ രാജ്യം എളുപ്പത്തിൽ മറക്കുന്നതല്ല. തൃണമൂൽ കോൺഗ്രസും ഇതിൽ നിന്ന് ഒട്ടും വിഭിന്നമല്ല. ആരും പ്രതീക്ഷിക്കാത്ത രീതിയിലാണ് അവർ അഴിമതി നടത്തുന്നതും അതിന് കൂട്ടു നിൽക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോടികളുടെ അഴിമതിയാണ് തൃണമൂൽ ജനങ്ങളോട് ചെയ്തിരിക്കുന്നത്. റേഷൻ കുഭകോണം, നിയമന അഴിമതി, മൃഗക്കടത്ത് തുടങ്ങിയ അഴിമതികളും ഇതിനുപുറമെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണവും ബംഗാളിലെ ജനങ്ങൾ നേരിടുന്നു. ഇൻഡി സഖ്യത്തിന്റെ അഴിമതികൾക്കും ജനങ്ങളോടുള്ള ക്രൂരതകൾക്കും വോട്ടിലൂടെ ജനങ്ങൾ മറുപടി നൽകേണ്ട സമയം എത്തിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.