ന്യൂഡൽഹി: ഏകസിവിൽ കോഡിനായി പോരാടാൻ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ സുപ്രീംകോടതിയിൽ. ഇസ്ലാമിൽ വിശ്വാസമില്ലാത്തതിനാൽ
തന്റെ ജീവിതത്തിൽ ശരിയത്ത് നിയമം ആവശ്യമില്ലെന്നാണ് സഫിയയുടെ വാദം. തന്നെ അവിശ്വാസിയായി പ്രഖ്യാപിക്കണമെന്നും സഫിയ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
ഇസ്ലാം ഉപേക്ഷിച്ചവരുടെ (എക്സ് മുസ്ലിംസ്) സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് പി. എം സഫിയ. “ഞാൻ ഇസ്ലാം വിട്ടു. കാരണം ഈ മതത്തിലെ നിയമങ്ങളും ചട്ടങ്ങളും സ്ത്രീകൾക്കെതിരാണ്. ഇസ്ലാം വിട്ടിട്ടും എന്റെ മകളുടെ സ്വത്ത് എനിക്ക് കൈമാറാൻ സാധിക്കുന്നില്ല. ഇസ്ലാം മതം ഇപ്പോഴും എനിക്ക് മാർഗ്ഗതടസ്സമായി നിൽക്കുന്നു, അവർ പറഞ്ഞു. മുസ്ലിം വ്യക്തിനിയമ (ശരിയത്ത്) പ്രകാരം ഒരു സ്ത്രീക്ക് സ്വത്തിലേ മൂന്നിൽ ഒന്ന് മാത്രമേ അവകാശപ്പെടാനാകൂ. ഏക മകളാണെങ്കിൽ മാത്രം അവൾക്ക് 50 ശതമാനം വരെ സ്വത്ത് കിട്ടും. സുപ്രീകോടതിയെ സമീപിച്ചത് എനിക്കുവേണ്ടി മാത്രമല്ല. എന്നെ പോലെയുള്ള നിരവധി പേർക്ക് വേണ്ടിയാണ്. ഞാൻ മരിക്കുന്നതിന് മുമ്പ് അടുത്ത തലമുറയ്‌ക്കായി ചില മതേതര നിയമങ്ങൾ നിലവിൽ വരണമെന്ന് ആഗ്രഹിക്കുന്നു, സഫിയ വ്യക്തമാക്കി.
ഇസ്ലാമിൽ വിശ്വാസമില്ലെങ്കിലും ശരിയത്ത് നിയമങ്ങൾ ജീവിതത്തെ ബാധിക്കുന്നതാണ് സഫിയെ കോടതിയിൽ എത്തിച്ചത്. ശരിയത്ത് നിയമപ്രകാരം പെൺകുട്ടികൾക്ക് ഉമ്മയുടെ സ്വത്തിന്റെ പകുതി മാത്രമേ കിട്ടൂ. ബാക്കി പാതി സഹോദരന് പോകും. ഇത്തരം നിയമം തന്റെ ജീവിതത്തിൽ ആവശ്യമില്ലെന്നും ഏക സിവിൽ നിയമപ്രകാരം തന്റെ മുഴുവൻ സ്വത്തിന്റെയും അവകാശം മകൾക്ക് കിട്ടണമെന്നാണ് സഫിയയുടെ ആവശ്യം. അവിശ്വാസിയായി കോടതി പ്രഖ്യാപിച്ചാൽ മാത്രമേ 1925ലെ മതേതര ഇന്ത്യൻ പിന്തുടർച്ചാവകാശപ്രകാരം സഫിയയുടെ മകൾക്ക് മുഴുവൻ സ്വത്തും കൈമാറാൻ സാധിക്കൂ.
ഔദ്യോഗികമായി മതം ഉപേക്ഷിച്ചതിന് ശേഷവും ശരിയത്ത് നിയമം ബാധകമാണെങ്കിൽ അത് നീതിയുടെ പരാജയമായിരിക്കുമെന്ന് സഫിയ സമർപ്പിച്ച ഹർജിയിൽ പറയുന്നു. അതിനാൽ, ഭരണഘടനയുടെ 32-ാം അനുച്ഛേദം (ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം) പ്രകാരം രാജ്യത്തെ മതേതര നിയമം യുവതിക്ക് ബാധകമാക്കണെമന്ന് അഭിഭാഷകൻ പ്രശാന്ത് പത്മനാഭൻ കോടതിയോട് ആവശ്യപ്പെട്ടു.
സഫിയയുടെ ഹർജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച്, ഇതൊരു സുപ്രധാന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കേരള സർക്കാരുകൾക്ക് നോട്ടീസ് അയക്കാനും നിർദ്ദേശം നൽകി. ജൂലൈ രണ്ടാം വാരത്തിൽ അടുത്ത വാദം കേൾക്കാമെന്നും കോടതി സമ്മതിച്ചു.















