തൃശ്ശൂർ: പാലക്കാട് ,തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. അട്ടപ്പാടിയിലെ മന്ദംപൊട്ടി തോട് കരകവിഞ്ഞൊഴുകിയ സാഹചര്യത്തിൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്കുളള രാത്രിയാത്രയും നിരോധിച്ചു. ഇന്ന് മുതൽ 24 വരെയാണ് നിരോധനം. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കലക്ടറുമായ മൃൺമയി ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
തൃശ്ശൂരിലെ മലയോര മേഖലയായ മറ്റത്തൂർ പഞ്ചായത്തിലെ ഇത്തരനോളിയിൽ മണ്ണിടിച്ചിലുണ്ടായി. രക്ഷാപ്രവർത്തകർ എത്തുകയും തുടർന്ന് 11 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.ശക്തമായ മഴവെളളപ്പാച്ചിൽ മലയോര പ്രദേശങ്ങളിലെ വീടുകളിൽ വെളളം കയറി. നാലു ദിവസം ശക്തമായ മഴ ഉണ്ടാക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടി 25 വരെ ശക്തമായ മഴ തുടരാനാണ് സാധ്യത.
Comments