പനാജി: ഇത്തവണത്തെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ ഗോവയിൽ നടക്കും. നവംബർ 20 മുതൽ 28 വരെ ഒരാഴ്ചക്കാലമാണ് ഫെസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. 52-ാമത് ഫെസ്റ്റിന്റെ പ്രത്യേകത ലോകോത്തര ചലച്ചിത്ര സംവിധായകൻ സത്യജിത് റായുടെ ശതാബ്ദി വർഷമെന്നതാണ്. കഴിഞ്ഞ ജൂൺ മാസം മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ ഫിലിംഫെസ്റ്റ് ലോഗോ പ്രകാശനം നിർവ്വഹിച്ചിരുന്നു.
ഗോവയിലെ തയ്യാറെടുപ്പുകൾ ഏറ്റവും മികച്ചതാണെന്നും സത്യജിത് റായുടെ പേരിലുള്ള സമഗ്രസംഭവാനക്കുള്ള പുരസ്‌കാരം വിദേശ സംവിധായർക്ക് നൽകുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇത്തവണ ലോക സിനിമാ രംഗത്തെ പ്രതിഭകളായ ഹംഗേറിയൻ സംവിധായകൻ ഇസ്വാൻ സാബോ, ഹോളീവുഡിലെ സംവിധായകനായ മാർട്ടിൻ സ്‌കോർസസെ എന്നിവരെ സത്യജിത് റായുടെ പേരിലുള്ള ബഹുമതി നൽകി ആദരിക്കും.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ സജീവമായതിന്റെ പശ്ചാത്തലത്തിൽ അത്തരം കമ്പനികളെക്കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതും ഇത്തവണത്തെ പ്രത്യേകതയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നെറ്റ്ഫ്‌ലിക്‌സ്, ആമസോൺ പ്രൈം, സീ5, വൂട്ട്, സോണി എന്നീ പ്രമുഖ ഓൺലൈൻ കമ്പനികളാണ് ഇത്തവണ ശ്രദ്ധാകേന്ദ്രമാവുന്നത്. തെരഞ്ഞെടുക്കപ്പെട്ട 75 യുവപ്രതിഭകൾക്ക് സിനിമാരംഗത്തെ പ്രഗൽഭരുമായി സംവദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
Comments