ദുബായ്: അറബ് നാട്ടിലെ ഉഷ്ണക്കാറ്റിനേക്കാൾ ചൂടേറിയ ടി-20 ലോകകപ്പ് മത്സരങ്ങൾക്കായി ആരാധകർ ഇന്ന് സ്റ്റേഡിയത്തിലേക്ക്. ടി20യിൽ അസമാന്യം പ്രകടനം നടത്തുന്ന രണ്ടു തവണ തുടർച്ചയായി കിരീടം ചൂടിയ കരീബിയൻ നിരയും ലോക ഏകദിന ക്രിക്കറ്റിലെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും നേർക്കുനേർ പോരാടുന്നു. പ്രതാപകാലം വീണ്ടെടുക്കാൻ ഓസ്‌ട്രേലിയയും ലോകക്രിക്കറ്റിൽ മികച്ച തിരിച്ചുവരവിനായി ദക്ഷിണാഫ്രിക്കയും ഇന്ന് അറേബ്യൻ മണ്ണിൽ ഇറങ്ങുകയാണ്.
ലോകകപ്പിലെ പ്രമുഖ ടീമുകൾക്കൊപ്പം യോഗ്യതാ പോരാട്ടം ജയിച്ചാണ് ശ്രീലങ്കയും ബംഗ്ലാദേശും മുന്നേറിയത്. ഇവർക്കൊപ്പം സ്‌കോട്‌ലാന്റും അയർലന്റിനെ അട്ടിമറിച്ച് നമീബിയയും സൂപ്പർ12ൽ ഇടംനേടി. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ,ന്യൂസിലാന്റ്, വെസ്റ്റിൻഡീസ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവർ സൂപ്പർ 12ൽ മുന്നേ സ്ഥാനം പിടിച്ചിരുന്നു.
ഏകദിനത്തിലെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇപ്പോഴും മികച്ച ടീമെന്ന പേര് ടി20യിലും നിർത്താനാണ് ഇറങ്ങുന്നത്. ലോകകപ്പ് ഫൈനലിൽ ന്യൂസിലാന്റിനെതിരെ സൂപ്പർ ഓവറിലെ ജയം പോലും സംശയത്തിന്റെ നിഴലിലായ മോർഗനും കൂട്ടരും പക്ഷെ ടി-20യിൽ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ്. ഇന്ത്യക്കെതിരെ സന്നാഹമത്സരത്തിൽ തിളങ്ങാനാകാത്തതിന്റെ ക്ഷീണത്തോടെയാണ് സൂപ്പർ 12 മത്സരത്തിന് ഇംഗ്ലീഷ് പട ഇറങ്ങുന്നത്.
ബെയർസ്‌റ്റോവും ബട്‌ലറും ഡേവിഡ് മലാനും ഓൾറൗണ്ടർ മൊയീൻ അലിക്കുമൊപ്പം ബെൻസ്‌റ്റോക്‌സും ഇയാൻ മോർഗനും ഇംഗ്ലണ്ടിന് നിർണ്ണായകമാണ്. സാം കരനും ആദിൽ റഷീദും എതിരാളികൾക്ക് വെല്ലുവിളിയാകുന്ന ബൗളർമാരെന്ന നിലയിൽ മികച്ച ഫോമിലാണ്.
കീറോൺ പൊള്ളാഡ് മുന്നിൽ നിന്ന് നയിക്കുമ്പോൾ തന്റെ അവസാന ലോക ടി20ക്ക് ഇറങ്ങുന്ന 42 കാരൻ ക്രിസ് ഗെയിലും ഓൾറൗണ്ടർ ഡെയിൻ ബ്രാവോയും മുൻ നായകൻ ജാസൺ ഹോൾഡറും എതിരാളികളുടെ ഏതു തന്ത്രവും തിരിച്ചറിയുന്ന ലോകോത്തര താരങ്ങളാണ്. ഹെറ്റ്‌മെയറുടെ അസാമാന്യ ബാറ്റിംഗ് വെടിക്കെട്ട് ഏത് മികച്ച സ്‌കോറും മറികടക്കുമെന്നത് ഐ.പി.എല്ലിൽ തെളിഞ്ഞുകഴിഞ്ഞു.
ഓസ്‌ട്രേലിയ ഇറങ്ങുന്നത് ആറോൺ ഫിഞ്ചിന്റെ നേതൃത്വത്തിലാണ്.മാക്‌സ്വെല്ലും സ്റ്റീവ് സ്മിത്തും വാർണറും മാർക്കസ് സ്റ്റോയിൻസും നിർണ്ണായകമാണ്. ഹേസൽവുഡും സ്റ്റാർക്കും ആദം സാംപയും ബൗളിംഗിൽ ടീമിന് കരുത്തേകും.
ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത് തെബാ ബാവുമയുടെ നേതൃത്വത്തിലാണ്. ക്വിൻൺ ഡീക്വേക്കിന്റെ ലോകോത്തര മികവും എൻഗിഡി, റബാഡ, നോർജേ എന്നിവരുടെ ബൗളിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
Comments