കൊച്ചി: മോൻസൻ മാവുങ്കലിന്റെ പീഡനത്തിന് കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടെന്ന് സംശയം ഉളളതായി മാനേജർ ജിഷ്ണു. മോൻസന്റെ പെൻഡ്രൈവ് നശിപ്പിച്ചത് ജിഷ്ണുവാണ്. ഇത് മോൻസന്റെ നിർദ്ദേശം പ്രകാരമായിരുന്നുവെന്നും ജിഷ്ണു വെളിപ്പെടുത്തി. ഒളിക്യാമറകൾ കണ്ടെത്തിയ സാഹചര്യത്തിൽ പെൻഡ്രൈവിലും ഒളിക്യാമറ ദൃശ്യങ്ങൾ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
മോൻസൺ അറസ്റ്റിലായ തൊട്ടടുത്ത ദിവസമാണ് പെൻഡ്രൈവ് നശിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും ജിഷ്ണു പറഞ്ഞു. പെൻഡ്രൈവ് നശിപ്പിച്ചതിന് ശേഷം അവശിഷ്ടങ്ങൾ പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. തന്നെ ഒരു കാരണവശാലും സ്ത്രീവിഷയവുമായി ബന്ധപ്പെട്ട കേസിൽ കുടുക്കാൻ കഴിയില്ലെന്നും കളളപ്പരാതികൾ നൽകിയവർക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും മോൻസൺ പറഞ്ഞതായി ജിഷ്ണു വെളിപ്പെടുത്തി.
2016 മുതൽ മോൻസന്റെ സ്റ്റാഫാണ് ജിഷ്ണു. ആദ്യം അക്കൗണ്ടന്റായും പീന്നിട് മാനേജറായും ജോലി ചെയ്തിരുന്നു. എന്നാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായുളള മോൻസന്റെ ഇടപാടുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും ജിഷ്ണു പറഞ്ഞു. മോൻസന്റെ വീട്ടിൽ 50 ൽ അധികം സിസിടിവി ക്യാമറകൾക്ക് പുറമേ ഒളിക്യാമറകളും സ്ഥാപിച്ചിരുന്നു. വീട്ടിലെ ഓരോ മൂലയിലും കുറഞ്ഞത് മൂന്ന് ക്യാമറ വരെയാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയ്‌ക്ക് ശേഷമാണ് ഒളിക്യാമറകൾ ഉണ്ടായിരുന്നതായി ജിവനക്കാർ അറിഞ്ഞതെന്നും ജിഷ്ണു പറയുന്നു. അനിത പുല്ലയും മോൻസനും നല്ല സുഹ്യത്തുക്കളായിരുന്നു. എന്നാൽ അനിതയുടെ സഹോദരിയുടെ വിവാഹത്തിന് ആവശ്യമായ പണം ചിലവാക്കിയതാണ് ഇരുവരും തമ്മിലുളള ആദ്യത്തെ സാമ്പത്തിക ഇടപാടെന്നും ജിഷ്ണു വ്യക്തമാക്കി.
Comments