ഇസ്ലാമാബാദ് : പാകിസ്താനിൽ പോലീസുകാരുമായുണ്ടായ സംഘർഷത്തിൽ തീവ്ര ഇസ്ലാമിക സംഘടനയായ തെഹരീക് ഇ ലബ്ബൈക്ക് പാകിസ്താൻ (ടിഎൽപി) പ്രവർത്തകർ കൊല്ലപ്പെട്ടു. ടിഎൽപി നേതാവ് സാദ് ഹുസ്സൈൻ റിസ്വിയുടെ ജയിൽ മോചനമാവശ്യപ്പെട്ട് പ്രതിഷേധിച്ചവരാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിന് മുൻപിലായിരുന്നു സംഭവം.
എണ്ണായിരത്തോളം പ്രവർത്തകരാണ് ഭീകരവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിസ്വിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിന് മുൻപിൽ പ്രതിഷേധവുമായി തടിച്ചു കൂടിയത്. പോസ്റ്ററുകളുമായി സംഘടിച്ചെത്തിയ ഇവർ മുഖ്യമന്ത്രിയുടെ ഓഫീസിന് മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനിടെയാണ് സംഘർഷം ഉണ്ടായത്.
10 ഓളം ടിഎൽപി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇവരുമായുള്ള സംഘർഷത്തിൽ പോലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരത്തോളം പേർക്കാണ് പരിക്കേറ്റത്. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം രണ്ടായിരത്തോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭീകരവാദം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയതത്. മുഖ്യമന്ത്രിയുടെ ഓഫീസിന് മുൻപിൽ സംഘർഷ സമാനമായ സാഹചര്യമാണ് നിലവിൽ ഉള്ളത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പോലീസുകാരെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Comments