അയോദ്ധ്യ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. പുലർച്ചെ ക്ഷേത്രത്തിലെത്തുന്ന അദ്ദേഹം രാംലല്ലയിൽ പ്രാർത്ഥനകൾ അർപ്പിക്കും. യുപിയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട് ദിവസത്തെ ഉത്തർപ്രദേശ് സന്ദർശനത്തിനായാണ് കെജ്രിവാൾ ലഖ്നൗവിൽ എത്തിയത്. ക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങുകളിലും കെജ്രിവാൾ പങ്കെടുക്കും. അതേസമയം കെജ്രിവാളിന്റെ അയോദ്ധ്യ സന്ദർശനത്തെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പരിഹസിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് മാത്രമേ കെജ്രിവാൾ ഭഗവാൻ രാമനെ ഓർക്കുകയുള്ളു എന്നായിരുന്നു പരിഹാസം.
ഇന്ന് രാവിലെ രാമ ജന്മഭൂമി ക്ഷേത്രത്തിലെത്തുന്ന കെജ്രിവാൾ ഹനുമാൻ ഗർഹി ക്ഷേത്രത്തിലും പ്രാർത്ഥനകൾ അർപ്പിച്ച ശേഷമായിരിക്കും ഡൽഹിയിലേക്ക് മടങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട് സരയു നദിക്കരയിൽ നടന്ന പ്രാർത്ഥനാ ആരതിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോയും കെജ്രിവാൾ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഭഗവാൻ ശ്രീരാമന്റെ ജന്മസ്ഥലം സന്ദർശിക്കാൻ കഴിഞ്ഞത് അഭിമാനമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിൽ നടന്ന സമ്മേളനത്തിൽ ‘ജയ് ശ്രീറാം’ വിളികളോടെയാണ് കെജ്രിവാൾ തന്റെ പ്രസംഗം ആരംഭിച്ചത്. ‘ എനിക്ക് അയോദ്ധ്യയിൽ സരയു മാതാവിന്റെ ആരതിയിൽ പങ്കെടുക്കാനുള്ള ഭാഗ്യമുണ്ടായി. ഭഗവാൻ ശ്രീരാമന്റെ ജന്മസ്ഥലത്ത് വരാൻ സാധിച്ചത് വലിയ അനുഗ്രഹമായിട്ടാണ് കാണുന്നത്. ഈ മഹാമാരിയിൽ നിന്ന് രക്ഷ തരണമെന്ന് എല്ലാ ദൈവങ്ങൾക്കും മുന്നിൽ കൈകൂപ്പി പ്രാർത്ഥിക്കുകയാണെന്നും’ കെജ്രിവാൾ പറഞ്ഞു.
2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ 403 നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്ന് ആംആദ്മി പാർട്ടി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലെത്തിയാൽ ആം ആദ്മി പാർട്ടി, യുപിയിലെ കുടുംബങ്ങൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചിരുന്നു. എം.പി സഞ്ജയ് സിംഗിനൊപ്പമാണ് കെജ്രിവാൾ അയോദ്ധ്യ സന്ദർശിച്ചത്.
Comments