ദുബായ്: ടി20 ലോകകപ്പ് ആരംഭിച്ചിരിക്കേ പുറത്തുവന്ന ഐ.സി.സി ലോകറാങ്കിംഗിൽ ഇന്ത്യൻ താരങ്ങളുടെ ബാറ്റിംഗ് റാങ്കിംഗിൽ ഇടിവ്. പാകിസ്താനെതിരെ അർദ്ധസെഞ്ച്വറി പ്രകടനം നടത്തിയിട്ടും വിരാട് കോഹ് ലി അഞ്ചാം സ്ഥാനത്തേക്ക് വീണു. ഇന്ത്യൻ ഓപ്പണർ ലോകേഷ് രാഹുൽ എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഇന്ത്യക്കെതിരെ മികച്ച ബാറ്റിംഗ് നടത്തിയ പാക് ഓപ്പണർ മുഹമ്മദ് റിസ്വാനും ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്‌റാമും കരിയറിലെ മികച്ച റാങ്കിംഗിലേക്കു കയറി.
ടി20 ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ബാബർ അസം തുടരുകയാണ്. മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്‌റാമുമാണുള്ളത്.
ബൗളിംഗിൽ ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റിന്റെ മികച്ച പ്രകടനം നടത്തിയ ഷഹീൻ അഫ്രിദി 11 സ്ഥാനം കയറി 12ലെത്തി. പാക് ബൗളർ ഹാരിസ് റൗഫ് ന്യൂസിലാന്റിനെതിരായ മികച്ച പ്രകടനത്തോടെ 34 സ്ഥാനങ്ങൾ കയറി 17 -ാം സ്ഥാനത്തെത്തി. ഓൾറൗണ്ടർമാരിൽ ബംഗ്ലാദേശിന്റെ ഷാഖിബ് അൽഹസ്സനാണ് ഒന്നാം സ്ഥാനത്തുള്ളത്.
ബൗളിംഗിൽ ഒന്നാമത് ദക്ഷിണാഫ്രിക്കയുടെ തബ്രിസ് ഷംസിയാണുള്ളത്. ശ്രീലങ്കയുടെ വാനിൻഡു ഡീ സിൽവ രണ്ടാമതും അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാൻ നാലാമതുമാണ്. ടീം റാങ്കിംഗിൽ നിലവിൽ ഒന്നാമതുള്ളത് ഇംഗ്ലണ്ടും രണ്ടാമത് ഇന്ത്യയുമാണ്. പാകിസ്താൻ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ളത്.















