ജമ്മുകശ്മീരിന്റെ മണ്ണിൽ അമിത് ഷായുടെ സന്ദർശനം ഉണർത്തുവിട്ടിരിക്കുന്നത് ദേശസ്‌നേഹത്തിന്റെ സന്ദേശം.
മൂന്ന് ദിവസം നീണ്ടുനിന്ന കേന്ദ്രആഭ്യന്തര മന്ത്രിയുടെ യാത്രയാണ് ഇന്ത്യൻ രാഷ്‌ട്രീയ ചരിത്രത്തിൽ മായാത്ത മുദ്രപതിപ്പിച്ചത്. ഇന്ത്യയുടെ ഭാഗമായിരുന്നിട്ടും 370-ാം വകുപ്പിന് കീഴിൽ സ്വാതന്ത്ര്യമെന്തെന്ന് അറിയാതെ ജീവിക്കേണ്ടി വന്ന ജനതയ്‌ക്ക കേന്ദ്രസർക്കാർ നൽകിയ കൈതാങ്ങ് വിശ്വാസത്തിന്റേയും വികസനത്തിന്റേയുമാണെന്ന ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ആഭ്യന്തരമന്ത്രിയുടെ സന്ദർശനം.
മതഭീകരതയുടെ കരിനിഴലിൽ ജീവിച്ച ജമ്മുകശ്മീരിലെ സാധാരണക്കാരനെ സുരക്ഷിത ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്ന യാത്രയ്‌ക്കാണ് ലോകം സാക്ഷിയായത്. ഇതാണ് യാഥാർത്ഥ ദേശീയ നേതാവ്.അമിത് ഷായുടെ യാത്ര ഉണ്ടാക്കിയ തരംഗം ജമ്മുകശ്മീരിലെ യുവാക്കളുടെ ഹൃദയതാളമായിരിക്കുന്നു. ആ താളം പെരുമ്പറമുഴക്കമായി നെഞ്ചിടിപ്പായി അയൽപക്കത്ത് ഭീകരത വളർത്തുന്ന പാകിസ്താനന്റെ നെഞ്ചിനേറ്റ ആഘാതമാകുന്നതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാത്ത ഭരണാധികാരി. ദേശസുരക്ഷയ്‌ക്കൊപ്പം സൈനികന്റേയും സാധാരണക്കാരന്റേയും ക്ഷേമംമാത്രം ലക്ഷ്യം. ജമ്മുകശ്മീരിലെ കനത്ത സുരക്ഷയിലും അവ വേണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അമിത്ഷാ സധൈര്യം ജനങ്ങളിലേക്കിറങ്ങി. പ്രസംഗവേദിയിലെ വെടിയുണ്ടയേൽക്കാത്ത ഷീൽഡ് നീക്കാൻ ആവശ്യപ്പെട്ട ഷാ നൽകിയത് നേതാക്കളുടെ സുരക്ഷ സ്വന്തം നാട്ടിലെ ജനങ്ങളുടെ കയ്യിലാണെന്ന സന്ദേശം.
ഈ മാസം 23-ാം തിയതിയാണ് കേന്ദ്രമന്ത്രി അമിത് ഷാ ജമ്മുകശ്മീരിലെത്തിയത്. 370-ാം വകുപ്പ് നീക്കിയ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനം. മുൻകൂട്ടി തീരുമാനിച്ച സുരക്ഷാ സംബന്ധമായ യോഗങ്ങളേക്കാൾ ശ്രദ്ധനേടിയത് ജനപ്രതിനിധികളുമായും പൗരപ്രമുഖന്മാരുമായുള്ള കൂടിക്കാഴ്ചകൾ. ജമ്മുകശ്മീരിനെ ആവേശത്തിലാക്കിയാത് അമിത് ഷാ യുവാക്കളുമായി നടത്തിയ സംവാദങ്ങളായിരുന്നു. അവരുടെ ഹൃദയത്തെ ചേർത്തുപിടിച്ച ആഭ്യന്തരമന്ത്രിയെ അവരും നെഞ്ചോട് ചേർത്തു. രാജ്യത്തെ എല്ലാ മേഖലയിലെ വിജയത്തിനും ഇനി ജമ്മുകശ്മീർ യുവാക്കളുടെ കയ്യൊപ്പുണ്ടാകണമെന്ന ആഹ്വാനം കയ്യടിയോടെയാണ് യുവാക്കൾ സ്വീകരിച്ചത്.
അതിർത്തിയിലെ ബി.എസ്.എഫ് , സി.ആർ.പി.എഫ് ജവാന്മാരെ അവരുടെ സൈനിക ബങ്കറുകളിലും ക്യാമ്പുകളിലും പോയിക്കണ്ടാണ് അമിത് ഷാ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സൈനികർക്കൊപ്പം ഭക്ഷണം കഴിച്ചും നിലവിലെ തയ്യാറെടുപ്പുകളും ചോദിച്ചറിഞ്ഞാണ് ഷായുടെ മടക്കം. ഏവരേയും അമ്പരപ്പിച്ചുകൊണ്ട് ഗ്രാമീണരോടൊപ്പം രാത്രി ചിലവഴിക്കാൻ കേന്ദ്രമന്ത്രി രണ്ടാമതൊന്ന് ആലോചിച്ചില്ല. സൈനികരോടൊപ്പം ത്യാഗം സഹിക്കുന്ന കുടുംബങ്ങൾക്ക് അമിത് ഷാ നന്ദി അറിയിച്ചു.
അതിർത്തികടന്നുളള പാക് ഷെല്ലുകളിൽ നിന്നും രക്ഷപെടാൻ തയ്യാറാക്കിയ ഭൂഗർഭ അറകളുടെ ഉറപ്പും സൗകര്യവും ഷാ നേരിട്ടു കണ്ടുമനസ്സിലാക്കി. ഭീകരർ കൊലപ്പെടുത്തിയ പോലീസുദ്യോഗസ്ഥരുടെ കുടുംബങ്ങളെ നേരിട്ട് കണ്ട അമിത് ഷാ അത്തരം കുടുംബങ്ങൾക്ക് സർക്കാർ പരിരക്ഷ ഉറപ്പാക്കിയാണ് മടങ്ങിയത്. ജമ്മുകശ്മീരിലെ പണ്ഡിറ്റുകളുമായും, ഗുജ്ജർ-ബക്കർവാൾ സമുദായത്തിലെയും, പഹാഡി സമൂഹത്തിലെ പ്രതിനിധികളുമായും അമിത് ഷാ നടത്തിയ കൂടിക്കാഴ്ച ഭീകരർക്ക് ശക്തമായ താക്കീതായി മാറിക്കഴിഞ്ഞു.
ജമ്മുകശ്മീരിന് വേണ്ടി ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷണൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടി കേന്ദ്രസർക്കാറിന്റെ വികസന പദ്ധതി പ്രഖ്യാപനമായിരുന്നു. പ്രസംഗമല്ല പ്രവർത്തിയിലാണ് കാര്യമെന്ന് തെളിയിക്കുകയായിരുന്നു അമിത് ഷാ. 2019 ആഗസ്റ്റ് 5 മുതൽ ജമ്മുകശ്മീരിലെ വികസന രംഗത്തും സാമാന്യ ജനതയുടെ സ്വസ്ഥ ജീവിതത്തിലുണ്ടായ മാറ്റവും യൂറോപ്പിലേക്കും മദ്ധ്യേഷ്യയിലേക്കും ജമ്മുകശ്മീരിലെ ഉൽപ്പന്നങ്ങൾ വിമാനങ്ങളിലേറിപ്പറക്കുന്നതും ജനങ്ങൾ കയ്യടിയോടെയാണ് സ്വീകരിച്ചത്.
പാകിസ്താനോട് യാതൊരു മൃദുസമീപനവുമില്ല; എനിക്ക് സംസാരിക്കാനുള്ളത് ജമ്മുകശ്മീരിലെ ജനങ്ങളോട് മാത്രം. നാഷണൽ കോൺഗ്രസ്സിന്റേയും കോൺഗ്രസ്സിന്റേയും പതിറ്റാണ്ടുകൾ നീണ്ട കുടുംബാധിപത്യത്തെ എടുത്തുപറഞ്ഞാണ് അമിത് ഷാ വിമർശിച്ചത് . ഇന്ന് ഉറക്കം നഷ്ടപ്പെട്ടത് പാകിസ്താനാണ്. വിഘടനവാദികളുമായും ഇസ്ലാമാബാദുമായി ചർച്ച നടത്താൻ ആവശ്യപ്പെടുന്നവർ പാക് അധീന കശ്മീരിൽ എന്താണ് നടക്കുന്നത് എന്ന് കൂടി മനസിലാക്കണമെന്ന അമിത് ഷായുടെ ഓർമ്മിപ്പെടുത്തൽ മറ്റൊരു താക്കീതായി.
ജമ്മുകശ്മീരിനെ ഉപയോഗപ്പെടുത്തി ഇന്ത്യാവിരുദ്ധ നയം നടപ്പാക്കുന്ന പാകിസ്താന്റെ ചിരകാല സ്വപ്നത്തെ കടലിലെറിഞ്ഞാണ് മടക്കം. ജമ്മുകശ്മീരിലെ ഒരു യുവാവിനേയും വെടിയുണ്ടകൾക്കു മുന്നിലേക്ക് ഇനി വിട്ടുകൊടുക്കില്ല. ഇത് ഒരേയൊരാളുടെ ഹൃദയം തൊട്ടുള്ള പ്രഖ്യാപനം. സർദ്ദാർ പട്ടേലിന്റെ അവതാരമെന്തെന്ന ചോദ്യത്തിന് ആദ്യ ഉത്തരമായിരുന്നു 370-ാം വകുപ്പിന്റെ റദ്ദാക്കൽ മുഹൂർത്തം… ഇന്നിതാ ആ വിശ്വാസം അരക്കെട്ടുറപ്പിക്കുകയാണ് അമിത് ഷായെന്ന നിശ്ചയദാർഢ്യത്തിന്റെ ആൾരൂപം. വെബ് ഡെസ്‌ക് ജനം ടിവി ഡോട്ട് കോം














