മുംബൈ: എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ വിവാദ ആരോപണവുമായെത്തിയ മഹാരാഷ്‌ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിയ്‌ക്കിനെതിരെ ആഞ്ഞടിച്ച് ഭാര്യ ക്രാന്തി രേധ്കർ. സമീർ വാങ്കഡെ ഹിന്ദുവാണെന്ന രേഖകൾ ഉയർത്തിക്കാണിച്ചാണ് ക്രാന്തിയുടെ പ്രതികരണം. ഇനി വ്യാജപ്രചാരണങ്ങളും നുണകളും സഹിക്കാനാകില്ലെന്നും ക്രാന്തി പറഞ്ഞു.
തങ്ങൾ ഇതുവരെ ഒന്നും നിഷേധിച്ചിരുന്നില്ല… ഇപ്പോൾ പ്രചരിക്കുന്ന നുണകൾ സഹിക്കാനാവില്ല. സമീർ വാങ്കഡെയും ആദ്യ ഭാര്യയും വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരാണ്. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് അവർ വിവാഹിതരായത്. ഇത് തെളിയിക്കുന്ന രേഖകളുമുണ്ട്. ഇതെങ്ങനെ വ്യാജമാകും. സമീർ ഹിന്ദുവാണെന്ന് ഇവിടെ വ്യക്തമായി എഴുതിയിട്ടുമുണ്ടെന്ന് ക്രാന്തി പറഞ്ഞു. മതം തിരുത്തിയാണ് സമീർ ജോലി നേടിയതെന്നാണ് നവാബ് മാലിക്കിന്റെ ആരോപണം. ആദ്യ ഭാര്യ ഡോ. ശബാന ഖുറേഷിയുമായുള്ള നിക്കാഹ് നാമയുടെ പകർപ്പും നവാബ് മാലിക് പുറത്തുവിട്ടിരുന്നു.
സ്വകാര്യ രേഖകൾ പൊതു മാദ്ധ്യമങ്ങളിൽ കൊണ്ടുവരാൻ നവാബ് മാലിക്കിന് എന്ത് അധികാരമാണുള്ളതെന്നും ക്രാന്തി ചോദിച്ചു. മന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ ജനങ്ങളുടെ രേഖകൾ പരസ്യപ്പെടുത്തില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് അദ്ദേഹം. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ഇത് ചെയ്തതെന്നും കേസിനെ സഹായിക്കാൻ വേണ്ടിയാണോ എന്നും ക്രാന്തി ചോദിച്ചു.
‘യുപിഎസ് സി പരീക്ഷയ്‌ക്ക് വേണ്ടി കുടുംബത്തിലുള്ളവർ മുഴുവൻ ജാതി മാറ്റുമെന്നാണോ കരുതുന്നത്? അത് തെറ്റാണ്. വിഡ്ഢിത്തവുമാണ്. അദ്ദേഹത്തിന്റെ ജാതി സർട്ടിഫിക്കറ്റ് മാദ്ധ്യമങ്ങളിൽ കാണിച്ചിരുന്നു. അദ്ദേഹം ഒരു താഴ്ന്ന ജാതിയിൽ നിന്നുള്ളയാളാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ അനാവശ്യമായി വിമർശനവിധേയനാക്കുന്നത്’ ക്രാന്തി പറഞ്ഞു.
‘ഇനിയും വ്യക്തിപരമായ പ്രതികാരത്തിന് ശ്രമിക്കരുത്. എന്റെ കുടുംബം താങ്കൾക്ക് ഒരു ഉപദ്രവവും ചെയ്തിട്ടില്ല. താങ്കളുടെ മരുമകൻ അറസ്റ്റിലായതിന്റെ പേരിൽ ഞങ്ങളെ ആക്രമിക്കരുത്. നമുക്ക് നല്ലൊരു നിയമസംവിധാനമുണ്ട്. അവിടെ താങ്കൾക്ക് യുദ്ധം ചെയ്യാം’ മറാത്തി അഭിനേത്ര കൂടിയായ ക്രാന്തി റെഡ്കർ പറഞ്ഞു. ആദ്യ വിവാഹമോചനത്തിന് ശേഷം സമീർ വാങ്കഡെ ക്രാന്തിയെ വിവാഹം കഴിക്കുകയായിരുന്നു.
Comments